Kerala
തിരുവനന്തപുരം: അഹന്തയ്ക്കും അഹങ്കാരത്തിനും ദുർഭരണത്തിനും എതിരായ കനത്ത ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. യുഡിഎഫ് തരംഗമാണ് പ്രതിഫലിച്ചത്. ശബരിമല കൊള്ളയും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു.
ആശയദാരിദ്ര്യമാണ് സിപിഎമ്മിന്. അവരുടെ നയങ്ങൾക്കു വിരുദ്ധമായാണ് സർക്കാർ പ്രവർത്തിച്ചത്. അത് മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന ശൈലി പിന്തുടരാനാണ്. ബിജെപിക്ക് ഒരു മേയറെ നൽകിയതിന്റെ ക്രെഡിറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്.
സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട്, സർക്കാരിന്റെ ജനവിരുദ്ധത, ശബരിമല വിഷയം എന്നിവയും തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചതായി കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിൽ നിൽക്കവേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ‘ദീപിക’യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഫലം വന്നപ്പോൾ യാഥാർഥ്യമായി. സംസ്ഥാനത്തെ നാലു കോർപറേഷനുകളുടെ പേരെടുത്തു പറഞ്ഞ് ഇവയുടെ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്നായിരുന്നു വി.ഡി. സതീശന്റെ പ്രഖ്യാപനം.
കണ്ണൂർ കോർപറേഷൻ യുഡിഎഫ് നിലനിർത്തുമെന്നും തൃശൂർ, കൊച്ചി, കൊല്ലം കോർപറേഷനുകൾ പിടിച്ചെടുക്കുമെന്നുമായിരുന്നു വി.ഡി. സതീശൻ ’ദീപിക’യോടു പറഞ്ഞത്. കോഴിക്കോടും തിരുവനന്തപുരത്തും കടുത്ത പോരാട്ടം നടത്തി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർഥ്യമായി. പകുതി ജില്ലാ പഞ്ചായത്തുകളും പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എൽഡിഎഫും യുഡിഎഫും ഏഴു വീതമാണ് ജില്ലാ പഞ്ചായത്തുകളിൽ മുന്നേറ്റം നടത്തിയത്. ഗ്രാമപഞ്ചായത്തുകൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ വൻ മുന്നേറ്റം നടത്തുമെന്നും പറഞ്ഞിരുന്നു.
കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളാണ് സ്ഥാനാർഥി നിർണയം അടക്കമുള്ള തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ കെ. മുരളീധരനും കൊല്ലത്ത് വി.എസ്. ശിവകുമാറും കൊച്ചിയിൽ വി.ഡി. സതീശനും കോഴിക്കോട് രമേശ് ചെന്നിത്തലയും കണ്ണൂരിൽ കെ. സുധാകരനും അടക്കമുള്ള മുതിർന്ന നേതാക്കളായിരുന്നു നേതൃത്വം വഹിച്ചത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെ നേരത്തെ പൂർത്തിയാക്കി പ്രചാരണ രംഗത്ത് ഇറങ്ങിയതും ഏറെ നാളത്തെ ഹോംവർക്കും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Kerala
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ ആം ആദ്മി പാർട്ടി അക്കൗണ്ട് തുറന്നു. യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി സിനി ആന്റണി ചരിത്ര വിജയം നേടിയത്.
യുഡിഎഫിന്റെ ശക്തികേന്ദ്രമായ മുള്ളൻകൊല്ലിയിൽ നിന്നാണ് സിനി ആന്റണി വിജയിച്ചതെന്നതും ശ്രദ്ധേയമാണ്.
Kerala
ചെറായി: മുനമ്പം ഭൂസമരം നടക്കുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ഇരുമുന്നണികളെയും പിന്നിലാക്കി എൻഡിഎ സ്ഥാനാർഥി അട്ടിമറി വിജയം നേടി. സമര നേതൃനിരയിലെ ഒരാളായ കുഞ്ഞുമോൻ അഗസ്റ്റിനാണു വിജയിച്ചത്.
581 വോട്ടാണു ലഭിച്ചത്. പരമ്പരാഗത കോൺഗ്രസ് വാർഡായ ഇവിടെ ഇക്കുറി 304 വോട്ട് നേടിയ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 549 വോട്ട് നേടിയ സിപിഎമ്മാണു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി 503 വോട്ടിനു വിജയിച്ചതാണ്. അന്നും സിപിഎം രണ്ടാം സ്ഥാനത്തായിരുന്നു. (407 വോട്ട്)
കഴിഞ്ഞതവണ എൻഡിഎയ്ക്ക് ഇവിടെ സ്ഥാനാർഥിയുണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി മുനമ്പം ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ വലിയൊരു വിഭാഗം പരമ്പരാഗത കോൺഗ്രസ്, സിപിഎം അനുഭാവികൾ പരസ്യമായി ബിജെപിയിൽ അംഗത്വമെടുത്തതോടെയാണ് ഇവിടെ സ്ഥാനാർഥിയെ നിർത്തിയത് .
മുനമ്പം ഭൂസമരത്തിൽ ഇരകളെ വഞ്ചിച്ച യുഡിഎഫ്- എൽഡിഎഫ് കൂട്ടു കെട്ടിനെതിരേയുള്ള ജനവിധിയാണ് ഒന്നാം വാർഡിലെ വിജയമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു.
Kerala
ശ്രീകണ്ഠപുരം: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനം, കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം എന്നീ കേസുകൾ അന്വേഷിച്ച മുൻ അസി. കമ്മീഷണർ ടി.കെ. രത്നകുമാറിന് ശ്രീകണ്ഠപുരം നഗരസഭയിൽ പ്രതിപക്ഷനേതാവാകാം.
സർവീസിൽനിന്നു വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം നഗരസഭയിൽ സിപിഎം ടിക്കറ്റിൽ മത്സരിച്ച ടി.കെ. രത്നകുമാർ, കോൺഗ്രസിലെ എം.കെ. ബാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നുമാണ് രത്നകുമാര്‍ ജനവിധി തേടിയത്. ശ്രീകണ്ഠപുരത്ത് യുഡിഎഫ് ഭരണം നിലനിർത്തി.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യക്കെതിരായ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല രത്നകുമാറിനായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് രത്നകുമാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്.
ഭരണം കിട്ടിയാൽ നഗരസഭാ അധ്യക്ഷനാക്കാനാണ് എൽഡിഎഫ് ടി.കെ. രത്നകുമാറിനെ കളത്തിലിറക്കിയത്. അതിനാൽ രത്നകുമാർ പ്രതിപക്ഷനേതാവാകാനാണ് സാധ്യത.
Kerala
വൈപ്പിൻ: ഭാര്യമാർ ജയിച്ചുകയറിയപ്പോൾ ഭർത്താക്കന്മാർ പരാജയപ്പെട്ടു. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ സ്വതന്ത്രനായി എം.പി. രാധാകൃഷ്ണൻ വിജയിച്ചപ്പോൾ ഈ പഞ്ചായത്തിൽത്തന്നെ നാലാം വാർഡിൽ സ്വതന്ത്രയായി മത്സരിച്ച ഭാര്യ സുജാത പരാജയപ്പെട്ടു.
കഴിഞ്ഞതവണ വാർഡ് നാലിൽ രാധാകൃഷ്ണൻ സ്വതന്ത്രനായി വിജയിച്ചതാണ്. ഈ വാർഡ് വനിതാ സംവരണമായതിനെ തുടർന്നാണു സിറ്റിംഗ് സീറ്റിൽ ഇക്കുറി ഭാര്യയെ നിർത്തി പരീക്ഷിച്ചത്.
അതുപോലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 21-ാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച അശ്വതി വിജയിച്ചപ്പോൾ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ലൈറ്റ് ഹൗസ് ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ഭർത്താവ് നിധിൻ പരാജയപ്പെട്ടു.
Kerala
കൊച്ചി: വിമതഭീഷണി യുഡിഎഫിന് ഏറെക്കുറെ മറികടക്കാനായെങ്കിലും കൊച്ചി കോര്പറേഷന് ചുള്ളിക്കല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി നിലവിലെ കൗണ്‍സിലറും യുഡിഎഫ് വിമതസ്ഥാനാര്ഥിയുമായ ബാസ്റ്റിന് ബാബു.
സെബാസ്റ്റ്യൻ ആന്റണിയെയാണ് 618 വോട്ടിന് ബാസ്റ്റിന് ബാബു പരാജയപ്പെടുത്തിയത്. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബാസ്റ്റിന് യുഡിഎഫ് വിമതനായി മത്സരിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ഫ്രാന്‍സിസ് 492 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
Kerala
കൊച്ചി: ജയത്തിന്റെ മധുരവും തോല്‍വിയുടെ കയ്പും നുകർന്ന് കുമ്പളങ്ങി കായിപ്പുറത്ത് വീട്ടില്‍ കെ.സി. കുഞ്ഞുകുട്ടി - രാധ ദമ്പതികളുടെ മക്കൾ. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച ദിവ്യ രാജേഷ് വിജയിച്ചപ്പോള്‍ സഹോദരന് ദിപു കുഞ്ഞുകുട്ടിക്ക് 209 വോട്ടിന്റെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
അങ്കണവാടി ടീച്ചറായ ദിവ്യ കൊച്ചി കോര്പറേഷന് തമ്മനം 41-ാം ഡിവിഷനില്‍നിന്നാണു വിജയിച്ചത്. പട്ടികജാതി വനിതാസംവരണ സീറ്റായ ഇവിടെ എല്‍ഡിഎഫിലെ സുമ സുന്ദരനെ 475 വോട്ടുകള്‍ക്കു തോല്‍പ്പിച്ച് അവർ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.
ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായ ദിപു കുഞ്ഞുകുട്ടി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ആഞ്ഞിലിത്തറ ഡിവിഷനില്‍നിന്നാണു മത്സരിച്ചത്. എല്‍ഡിഎഫിലെ പി.എ. പീറ്ററാണ് ഇവിടെ ജയിച്ചത്.
Kerala
ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനും എന്‍ഡിഎയുടെ പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് സംസ്ഥാന ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയും താമസിക്കുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വന്‍ വിജയം.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ഷൈലജ 599 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിലെ നിഷ കെ.എം 304 വോട്ടുകള്‍ നേടി.
എന്നാല്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്വന്തം വാര്‍ഡില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ജിജിമോള്‍ക്ക് ലഭിച്ചത് വെറും 93 വോട്ടുകള്‍ മാത്രം.
വെള്ളാപ്പള്ളിയുടെ സ്വന്തം തട്ടകത്തില്‍ പോലും വോട്ടുനേടാന്‍ കഴിയാതിരുന്നത് സംസ്ഥാന തലത്തില്‍ ബിജെപിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Kerala
തലശേരി: വോട്ട് എണ്ണിക്കഴിഞ്ഞു വിജയിച്ചതറിഞ്ഞപ്പോൾ വിജയി വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോധരഹിതയായി വീണു. കോൺഗ്രസിലെ ഷർമിളയാണു വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോധരഹിതയായത്.
അഞ്ചു തവണ മത്സരിച്ചു പരാജയപ്പെട്ട ഷർമിള ആറാമൂഴത്തിലാണ് വിജയിച്ചുകയറിയത്. തിരുവങ്ങാട് വാർഡിൽനിന്നാണ് ഷർമിള വിജയിച്ചത്.
സിപിഎമ്മിലെ രേഷ്മയെയാണു 83 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. ഷർമിളയ്ക്ക് 441 വോട്ടും രേഷ്മയ്ക്ക് 358 വോട്ടും ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറു വോട്ടിനായിരുന്നു ഷർമിള പരാജയപ്പെട്ടത്. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ് ഷർമിള.
Kerala
മാനന്തവാടി: സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായ തിരുനെല്ലിയിൽ ബിജെപിക്ക് ചരിത്രവിജയം. ബിജെപി സ്ഥാനാർഥി സജിത ഉണ്ണികൃഷ്ണൻ ഒരു വോട്ടിന് വിജയിച്ചാണ് തിരുനെല്ലിയിൽ അക്കൗണ്ട് തുറന്നത്.
തിരുനെല്ലി ഒന്നാം വാർഡിലാണ് സിപിഎം സ്ഥാനാർഥി ആദിത്യയെ ഒരു വോട്ടിന് പരാജയപ്പെടുത്തി വാർഡ് അംഗം ആയത്. 398 വോട്ട് സജിത ഉണ്ണികൃഷ്ണന് ലഭിച്ചപ്പോൾ ആദിത്യക്ക് 397 വോട്ടാണ് ലഭിച്ചത്. തിരുനെല്ലി പഞ്ചായത്തിൽ പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരണം നടത്തി വരികയായിരുന്നു.
Kerala
പയ്യന്നൂര്‍: എൽഡിഎഫ് സ്ഥാനാർഥിയായ ശേഷം ജയിലിലായ വി.കെ. നിഷാദിന് 341 വോട്ടുകളുടെ ഭൂരിപക്ഷം. പട്രോളിംഗ് നടത്തുന്നതിനിടയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പയ്യന്നൂർ നഗരസഭ മട്ടമ്മലിൽ മത്സരിച്ച നിഷാദ് ശിക്ഷിക്കപ്പെട്ടത്.
ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും നിലവിലെ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ നിഷാദ് പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡായ മൊട്ടമ്മലില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനിടയിലായിരുന്നു വിധിയുണ്ടായത്. ഇതേത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന നിഷാദിന് വേണ്ടിയുള്ള ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ശിക്ഷാവിധി വന്നിട്ടില്ലാത്തതിനാല്‍ നിഷാദിന് മത്സരിക്കാന്‍ തടസമുണ്ടായിരുന്നില്ല. ഫലപ്രഖ്യാപനം വന്നപ്പോള്‍ 536 വോട്ടുകളാണ് നിഷാദിന് ലഭിച്ചത്.
കഴിഞ്ഞമാസം 25 നായിരുന്നു നിഷാദിനെതിരേ കോടതിയുടെ വിധിയുണ്ടായത്. 10 വര്‍ഷത്തെ കഠിനതടവും രണ്ടര ലക്ഷം രൂപയുമാണ് ശിക്ഷിച്ചത്. കൂടെയുണ്ടായിരുന്ന ടി.സി.വി. നന്ദകുമാറിനെയും കോടതി ശിക്ഷിച്ചിരുന്നു. ഈ മാസം എട്ടിന് നല്‍കിയിരുന്ന ജാമ്യാപേക്ഷ മാറ്റിവയ്ക്കുകയും കഴിഞ്ഞ ദിവസം കോടതി പരിഗണിക്കുകയുമുണ്ടായി. എന്നാല്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ജനുവരി ഒന്‍പതിലേക്ക് കേസ് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കുമോയെന്നറിയാന്‍ അതുവരെ കാത്തിരിക്കണം.
Kerala
കോഴിക്കോട്: കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ്കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ഒളിവിലായിരുന്ന സൈനുൽ ആബിദീന്‍ (ബാബു കുടുക്കിൽ) തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം.
പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്ന സൈനുൽ ആബിദീൻ ഒളിവിലിരുന്നാണ് മത്സരിച്ചത്. താമരശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കരിങ്ങമണ്ണയിലായിരുന്നു മുസ്ലിം ലീഗ് സ്ഥാനാർഥിയായി ആബിദീന്റെ പോരാട്ടം. 225 വോട്ടിനാണ് വിജയം.
രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാർഥി നവാസ് 374 വോട്ട് നേടിയപ്പോൾ സൈനുൽ ആബിദീൻ 599 വോട്ട് നേടി. ബിജെപി സ്ഥാനാർഥിയായി ഇവിടെ മത്സരിച്ച ചന്ദ്രൻ നായർ 56 വോട്ടാണ് നേടിയത്.
ആബിദീന്‍ നാമനിർദേശ പത്രിക നൽകാൻ സഹായിച്ചതിന്റെ പേരിൽ പ്രാദേശിക മുസ്ലിം ലീഗ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് സൈനുൽ ആബിദീൻ ഒളിവിൽ പോയത്.
Kerala
മലപ്പുറം: വിവാദ പ്രസംഗം നടത്തി കെ.ടി. ജലീൽ എംഎൽഎ വോട്ടഭ്യർഥിച്ച വളാഞ്ചേരി നഗരസഭ ഒന്നാംവാർഡ് താണിക്കൽ ഡിവിഷനിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഫൈസൽ അലി തങ്ങൾ തോറ്റു. മുസ്ലിം ലീഗിലെ മുജീബ് വാലാസിയാണ് ജയിച്ചത്. ഇദ്ദേഹം 494 വോട്ടുനേടിയപ്പോൾ ഫൈസൽ തങ്ങൾക്ക് 314 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി രവീന്ദ്രകുമാർ നാലുവോട്ടിലൊതുങ്ങി.
34 വാർഡുകളുള്ള വളാഞ്ചേരി നഗരസഭയിൽ കഴിഞ്ഞ തവണ 19 സീറ്റിൽ ജയിച്ചിരുന്ന യുഡിഎഫ് ഇത്തവണ 25 വാർഡുകൾ സ്വന്തമാക്കി. എൽഡിഎഫ് രണ്ടിലൊതുങ്ങി.
സ്ഥാനാർഥി ഫൈസൽ തങ്ങൾ ഇഹലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നും അങ്ങനെയുള്ള ഒരാളെ നിർത്തിയത് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചാണെന്നുമാണ് കെ.ടി. ജലീൽ കഴിഞ്ഞ ദിവസം കുടുംബയോഗത്തിൽ പറഞ്ഞത്. ‘നമ്മക്ക് ഇഹത്തിലും പരത്തിലും ഗുണമുള്ള ആളാണ് ഫൈസൽ തങ്ങൾ’. ഈ ലോകത്തും പരലോകത്തും ഗുണമുള്ള ആളാണ്. അപ്പോൾ അങ്ങനെ ഉള്ള ഒരാളെതന്നെ ഈ ഒന്നാം വാർഡിൽ ഞങ്ങൾ നിർത്തിയത് നിങ്ങളുടെ എല്ലാവരുടെയും നിസീമമായ പിന്തുണ ഫൈസൽ തങ്ങൾക്കുണ്ടാകും എന്ന പ്രതീക്ഷയിലാണ്. അതുപോലെതന്നെ രണ്ടാംവാർഡിൽ മത്സരിക്കുന്നത് ഹാജറാ ബീരാൻകുട്ടിയാണ്’ -എന്നായിരുന്നു കെ.ടി. ജലീലിന്റെ പ്രസംഗം.
പ്രസംഗം വിവാദമായതോടെ, താൻ കളിയാക്കി പറഞ്ഞതാണ് എന്നായിരുന്നു ജലീലിന്റെ പ്രതികരണം. താനത് പറഞ്ഞപ്പോൾ സ്ഥാനാർഥി ഫൈസൽ തങ്ങളും അധ്യക്ഷയും ഉൾപ്പടെ സദസ്യരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിടർന്നിരുന്നുവെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
“എന്റെ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ മത്സരിക്കുന്ന ഫൈസൽ തങ്ങളെ പരിചയപ്പെടുത്തിയപ്പോൾ ലീഗുകാർ സാധാരണ അവരുടെ നേതാക്കളെക്കുറിച്ച് പറയുന്നതിനെ കളിയാക്കി പറഞ്ഞ വാക്കുകൾ പൊക്കിപ്പിടിച്ച് വരുന്നവരോട് സഹതപിക്കാനല്ലേ കഴിയൂ. ആ യോഗത്തിൽ ഹൈന്ദവ സുഹൃത്തുക്കളടക്കം പങ്കെടുത്തിരുന്നു. ഫൈസൽ തങ്ങളെ ഞാൻ തമാശയാക്കുകയാണെന്ന് സദസ്യരെല്ലാം മനസിലാക്കിയതുകൊണ്ടാണ് സ്ഥാനാർഥി ഫൈസൽ തങ്ങളും അധ്യക്ഷയും ഉൾപ്പടെ സദസ്യരെല്ലാം പുഞ്ചിരി വിടർത്തിയത്” -ജലീൽ പറഞ്ഞു.
Kerala
കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ എല്ലാവരും ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരേ സ്വതന്ത്രനായി മത്സരിച്ച മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിന് തകര്‍പ്പന്‍ ജയം. എല്‍ഡിഎഫിലെ പി. ജയനെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് വൈശാഖിന്റെ ഉജ്വല വിജയം.
ജനങ്ങളാണു തന്നെ മത്സരിക്കാനായി ഇറക്കിയതെന്നും എന്തിനും കൂടെനിന്ന നാട്ടുകാരുടെ വിജയമാണിതെന്നും താനെന്നും നാടിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വൈശാഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഫലപ്രഖ്യാപനത്തിനുശേഷം ശക്തമായ പോലീസ് അകമ്പടിയോടെയാണു വൈശാഖ് യാത്രയായത്. ആകെയുള്ള 1390 വോട്ടില്‍ 1124 വോട്ട് പോള്‍ ചെയ്തപ്പോള്‍ അതില്‍ 708 വോട്ട് നേടിയാണ് വൈശാഖിന്റെ വിജയം. 458 വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള ഈ വിജയം പയ്യന്നൂരിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്കെതിരേയുള്ള വിജയമായി മാറുകയാണ്.
2024ലെ പുതുവത്സരദിനത്തില്‍ മറ്റു സ്ഥലങ്ങളില്‍നിന്നും കാരയിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയപ്പോള്‍ അതിനെതിരേ നടപടിയെടുക്കണമെന്ന കാരയില്‍ പ്രദേശത്തെ ജനങ്ങളുടെ ആവശ്യത്തോടു സിപിഎം നേതൃത്വം മുഖം തിരിച്ചപ്പോള്‍ തുടങ്ങിയതാണ് ഇവിടുത്തെ അസ്വാരസ്യങ്ങള്‍.
പയ്യന്നൂരിലെ സിപിഎമ്മിന്റെ ഔദ്യോഗിക മുഖങ്ങള്‍ അന്നത്തെ അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിന്റെ മുറിപ്പാടാണ് വൈശാഖുള്പ്പെടെയുള്ള പ്രവര്‍ത്തകര്‍ സിപിഎമ്മില്‍നിന്നു രാജിവയ്ക്കുന്നതിനും വൈശാഖിനെ സ്വതന്ത്രനാക്കി മത്സരിപ്പിക്കുന്നതിനുമിടയാക്കിയത്. ഇതേത്തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖിനെ സിപിഎം അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
Kerala
കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച മുന്നേറ്റം തിരിച്ചടിയായെങ്കിലും വലിയ പരിക്കുകളില്ലാതെ പിടിച്ചുനിന്ന് എല്‍ഡിഎഫ്. വാര്‍ഡ് പുനര്‍വിഭജനമാണ് എല്‍ഡിഎഫിന് പലയിടത്തും രക്ഷയായതെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് ലീഡില്‍ എല്‍ഡിഎഫിന്റെ ഭരണത്തുടര്ച്ചയുണ്ടാകുമെന്നുറപ്പായി.
ചെങ്കള ഡിവിഷന് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ദേലംപാടി ഡിവിഷന് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫും പിടിച്ചെടുത്തു. ഇടത് അനുകൂല ബ്ലോക്ക് ഡിവിഷനുകളെല്ലാം ചേര്‍ത്ത് രൂപീകരിച്ച ബേക്കല്‍ ഡിവിഷനില്‍ മുസ്ലിം ലീഗിനോട് വിയര്‍ത്തുനേടിയ വിജയമാണ് എല്‍ഡിഎഫിന് തുണയായത്. കള്ളാര്‍ ഉള്‍പ്പെടെ പലയിടത്തും എല്‍ഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. അതേസമയം ബിജെപിക്ക് സിറ്റിംഗ് സീറ്റായ പുത്തിഗെ ഡിവിഷന് നഷ്ടമായി.
ജില്ലയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ കാഞ്ഞങ്ങാട് ഭരണം നിലനിര്‍ത്തിയെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. നീലേശ്വരത്ത് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ചില സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടു. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ ആധികാരിക വിജയം നേടാന്‍ യുഡിഎഫിനായി. ഇവിടെയും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാഞ്ഞങ്ങാട്ട് എല്‍ഡിഎഫിന് വലിയ തിരിച്ചടിയുണ്ടായി. കഴിഞ്ഞവട്ടം മൂന്നു സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫ് ഏഴായി വര്‍ധിപ്പിച്ചു. ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫ് ഇവിടെ ഭരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ വെസ്റ്റ് എളേരി, പടന്ന പഞ്ചായത്തുകള്‍ തിരിച്ചുപിടിക്കാനായതാണ് എല്‍ഡിഎഫിന്റെ എടുത്തുപറയാനുള്ള നേട്ടം. എട്ടു പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പതിവായി മുഴുവന്‍ സീറ്റുകളും ജയിക്കുന്ന സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ ബേഡഡുക്കയില്‍ രണ്ടു സീറ്റിലും കയ്യൂര്‍- ചീമേനിയില്‍ ഒരു സീറ്റിലും അവര്‍ കോണ്‍ഗ്രസിനോട് തോറ്റു.
Kerala
കണ്ണൂർ: ഗ്രാമപഞ്ചായത്തുകളിലും കോർപറേഷനിലും യുഡിഎഫ് തേരോട്ടം. എന്നാൽ, നഗരസഭകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫിനു തന്നെയാണ് ആധിപത്യം. കണ്ണൂർ കോർപറേഷൻ യുഡിഎഫ് നിലനിർത്തി. എൻഡിഎ ഇവിടെ നാലു സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്.
കണ്ണൂർ കോർപറേഷനിലും തലശേരി നഗരസഭയിലും ചില പഞ്ചായത്തുകളിലും എസ്ഡിപിഎ അക്കൗണ്ട് തുറന്നു. മലയോര മേഖലകളിലെ ഏഴ് പഞ്ചായത്തുകൾ എൽഡിഎഫിൽനിന്നും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ യുഡിഎഫിൽനിന്ന് കടന്പൂർ പഞ്ചായത്ത് പിടിച്ചെടുത്തതാണ് എൽഡിഎഫിന്റെ നേട്ടം.
പ്രതിപക്ഷമില്ലാതെ എട്ടു പഞ്ചായത്തുകളും ആന്തൂർ നഗരസഭയും എൽഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ തവണ പ്രതിപക്ഷമില്ലാതിരുന്ന എരമം-കുറ്റൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചതിനാൽ പ്രതിപക്ഷമുണ്ടായി. പഞ്ചായത്തിലും കോർപറേഷനിലും നഗരസഭകളിലും ബിജെപി നില മെച്ചപ്പെടുത്തി. ബിജെപിക്ക് സീറ്റ് കൂടിയയിടങ്ങളിൽ എൽഡിഎഫിന് സീറ്റുകൾ കുറഞ്ഞു. നഗരസഭകൾ എൽഡിഎഫ് നിലനിർത്തിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ കുറവാണ്. കോൺഗ്രസ്-സിപിഎം റിബൽ സ്ഥാനാർഥികൾ വിജയിക്കുകയും ഇവിടെയുള്ള പ്രധാന മുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തിട്ടുണ്ട്.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ സിപിഎം വിമതനായ മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് 419 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോൾ ഇടതുമുന്നണി സ്ഥാനാർഥി ഇവിടെ മൂന്നാംസ്ഥാനത്താണ്. മുണ്ടേരി പഞ്ചായത്തിലുംഎടക്കാട് ബ്ലോക്കുകളിലും എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ തുല്യനിലയിലാണ്.
ഇരിട്ടി ബ്ലോക്ക് യുഡിഎഫിന് നഷ്ടമായപ്പോൾ പേരാവൂർ, തളിപ്പറമ്പ് ബ്ലോക്കുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എൽഡിഎഫിന് 57 പഞ്ചായത്തുകളും യുഡിഎഫിന് 14 പഞ്ചായത്തുകളുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ഇക്കുറി 49 പഞ്ചായത്തുകളാണ് എൽഡിഎഫിന് ലഭിച്ചിരിക്കുന്നത്.
Kerala
കൽപ്പറ്റ: യുഡിഎഫിനൊപ്പമെന്ന് ഖ്യാതികേട്ട ജില്ലയാണ് വയനാട്. ഇത്തവണയും അതിനു ഭംഗം വരുത്തിയില്ല. എൽഡിഎഫിനെ നിലംപരിശാക്കിയാണ് യുഡിഎഫ് മുന്നേറിയത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്.
മുൻവർഷം നറുക്കെടുപ്പിലൂടെ ലഭിച്ചതായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. എന്നാൽ 17 ഡിവിഷനുകളിൽ 15ലും വിജയിച്ചാണ് ഇത്തവണത്തെ മുന്നേറ്റം. നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലിലും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ മാത്രമായിരുന്നു യുഡിഎഫ് വിജയം.
മൂന്ന് മുനിസിപ്പാലിറ്റികളിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി 10 വർഷത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. എന്നാൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ഭരണം യുഡിഎഫിന് നഷ്ടമായി. എൽഡിഎഫിന് തെരഞ്ഞെടുപ്പ് നേട്ടം നൽകിയതും കൽപ്പറ്റ മുനിസിപ്പാലിറ്റിയാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ എൻഡിഎ ആദ്യമായാണ് സീറ്റ് നേടിയത്.
രണ്ട് ഡിവിഷനുകളാണ് എൻഡിഎ വിജയിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തിൽ എക്കാലത്തെയും മികച്ച നേട്ടമാണ് യുഡിഎഫ് കൊയ്തത്. വൈത്തിരി, തൊണ്ടർനാട്, വെങ്ങപ്പള്ളി, പൊഴുതന, അമ്പലവയൽ എന്നീ അഞ്ച് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ പുൽപ്പള്ളി, മൂപ്പൈനാട്, മുട്ടിൽ, മീനങ്ങാടി പഞ്ചായത്തുകൾ എൽഡിഎഫും പിടിച്ചെടുത്തു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്, കൽപ്പറ്റ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം നടത്തി.
Kerala
മലപ്പുറം: മലപ്പുറത്ത് ഹരിത രാഷ്ട്രീയത്തിന്റെ വന്പൻ വിളവെടുപ്പ്. ത്രിതല പഞ്ചായത്തുകളിൽ യുഡിഎഫിന് സമഗ്രാധിപത്യം. സമസ്ത മേഖലകളിലും ഇടതുപക്ഷത്തിന് കാലിടറുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് യുഡിഎഫ് വൻകുതിപ്പാണ് നടത്തിയത്. സംസ്ഥാനത്ത് തന്നെ യുഡിഎഫിന് ഏറ്റവും കരുത്തു ലഭിച്ച ജില്ലയാണ് മലപ്പുറം. മുസ്ലിം ലീഗ് സ്വന്തം തട്ടകത്തിൽ ശക്തി കൂട്ടിയപ്പോൾ യുഡിഎഫിന്റെ അക്കൗണ്ട് നിറഞ്ഞു. ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്ത് വാർഡുകൾ വരെ ഐക്യമുന്നണിയുടെ കൈപ്പിടിയിലായി.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇടതുമുന്നണിക്ക് ഒരു സീറ്റിൽപോലും വിജയിക്കാൻ കഴിയാത്ത ഒരേയൊരു ജില്ലയായി മലപ്പുറം മാറി. മുന്നണിക്ക് അനുകൂല തരംഗങ്ങളുണ്ടായിരുന്ന കാലത്ത് ഏഴ് സീറ്റുവരെ വിജയിച്ചിരുന്നിടത്ത് ഇത്തവണ സംപൂജ്യരായി. 33 ഡിവിഷനുകളിലും യുഡിഎഫിന് വിജയം. പ്രതിപക്ഷത്തിരിക്കാൻ ഒരാൾ പോലുമില്ലാത്ത വിധം ഇടതുമുന്നണിക്ക് ചരിത്രപരമായ തോൽവി.
12 നഗരസഭകളിൽ 11 എണ്ണത്തിലും യുഡിഎഫിനാണ് വിജയം. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പൊന്നാനി നഗരസഭ മാത്രമാണ് നിലനിർത്താനായത്. പെരിന്തൽമണ്ണയിലെ തോൽവി ഇടതുപക്ഷത്തിന് കടുത്ത ആഘാതമായി. താനൂർ നഗരസഭയിൽ പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഇടതുസ്ഥാനാർഥികളാരും വിജയിച്ചില്ല. പി.വി. അൻവർ ഇഫക്ടുള്ള നിലന്പൂരിൽ ഇത്തവണ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി.
ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് സമഗ്രാധിപത്യം. 14 ബ്ലോക്കുകളിൽ മുന്നണി വിജയിച്ചു.
94 ഗ്രാമപഞ്ചായത്തുകളിൽ 80 ലേറെ പഞ്ചായത്തുകളിൽ യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം മലപ്പുറം ജില്ലയിൽ മുന്നണിക്ക് കൂടുതൽ കരുത്തു നൽകി.
സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, യുഡിഎഫിന്റെ ചിട്ടയോടെയുള്ള പ്രവർത്തനം എന്നിവ മുന്നണിക്ക് മികച്ച വിജയത്തിന് വഴിയൊരുക്കി. മലപ്പുറം ജില്ലയ്ക്കെതിരേ വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന, പിഎം ശ്രീ പദ്ധതി, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ ഘടകങ്ങൾ എൽഡിഎഫിന് കനത്ത തിരിച്ചടിയായി. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെ കടുത്ത രീതിയിലാണ് ഇടതുപക്ഷം വിമർശിച്ചത്. വിമർശനങ്ങളോട് സംയമനം പാലിച്ചാണ് ലീഗ് നേതൃത്വം നിലകൊണ്ടത്. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ജില്ലയിൽ യുഡിഎഫിന് ഗുണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
സിപിഎമ്മിന്റെ കടുത്ത ശത്രുവായ മുൻ എംഎൽഎ പി.വി. അൻവറിനോട് തന്ത്രപരമായ സമീപനമെടുത്തത് നിലന്പൂർ മേഖലയിൽ ഗുണമായി. അൻവറിനെ ഒപ്പം കൂട്ടുമെന്ന പ്രതീക്ഷ നിലനിർത്തി, വോട്ടുകൾ ഭിന്നിക്കുന്നതിന് തടയിട്ടു. ഇതോടെ നിലന്പൂർ നഗരസഭയിൽ ഭരണം പിടിച്ചെടുത്തു. ഇടതുപാളയത്തിലെ അനൈക്യം പെരിന്തൽമണ്ണ പോലുള്ള ശക്തികേന്ദ്രങ്ങളിൽ അവർക്ക് തിരിച്ചടിയുണ്ടാക്കിയതായാണ് സൂചനകൾ.
Kerala
പാലക്കാട്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു വാതിൽ തുറക്കുന്ന തദ്ദേശപ്പോരിൽ പാലക്കാട് ജില്ലയിൽ ഇടതുപക്ഷത്തിനു പലയിടത്തും അടിപതറി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫിനുതന്നെയാണു മുൻതൂക്കമെങ്കിലും യുഡിഎഫ് വലിയ മുന്നേറ്റമാണു നടത്തിയത്.
പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി തുടർച്ചയായ മൂന്നാംതവണയും ഭരണത്തിലേറാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മതേതര സ്വഭാവക്കാരെ കോർത്തിണക്കി ബിജെപിയെ ഭരണത്തിൽനിന്നു പുറത്താക്കാനുള്ള അടിയൊഴുക്കുകളും ഇവിടെ സജീവമാണ്.
ഗ്രാമപഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും ഇടതുകോട്ടകൾ നിലംപരിശാക്കിയായിരുന്നു യുഡിഎഫിന്റെ മുന്നേറ്റം. കഴിഞ്ഞതവണ ജില്ലാപഞ്ചായത്തിൽ കോണ്‍ഗ്രസിന് ഒന്നും മുസ്ലിം ലീഗിന് രണ്ടും ഉൾപ്പെടെ ആകെ മൂന്നു സീറ്റിലേക്കൊതുങ്ങിയ യുഡിഎഫ് ഇത്തവണ ഗംഭീര തിരിച്ചുവരവാണു നടത്തിയത്. ആകെയുള്ള 31 സീറ്റുകളിൽ എൽഡിഎഫ് 19, യുഡിഎഫ് 12 എന്നിങ്ങനെയാണു കക്ഷിനില.
88 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 46ലേക്കു ചുരുങ്ങി. 31 പഞ്ചായത്തുകളിൽ ഭരണംനേടി യുഡിഎഫ് അവിടെയും കരുത്തു കാട്ടി. രണ്ടു ഗ്രാമപഞ്ചായത്തുകൾ പിടിച്ചടക്കി എൻഡിഎയും വരവറിയിച്ചു. അകത്തേത്തറ, അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തുകളാണ് ബിജെപി ഭരണം നേടിയത്. അവസാന റിപ്പോർട്ടു പ്രകാരം ഒന്‍പതിടങ്ങളിൽ സീറ്റുനില ഒപ്പത്തിനൊപ്പമായതിനാൽ ടോസ് നിർണായകമാകും.
ബ്ലോക്ക് പഞ്ചായത്തുകളിൽമാത്രമാണ് ഇടതുപക്ഷത്തിന് അല്പമെങ്കിലും ആശ്വാസം പകരുന്ന ജനവിധിയുണ്ടായത്. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്‍പതിടത്തും ഇടതുപക്ഷം ഭരണം നിലനിർത്തി. മൂന്നിടത്ത് യുഡിഎഫും തൃത്താലയിൽ ഇരുവരും ഒപ്പത്തിനൊപ്പവും എത്തി.
നഗരസഭകളിലും യുഡിഎഫിന്റെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ആകെയുള്ള ഏഴു നഗരസഭകളിൽ മൂന്നിടത്തും യുഡിഎഫ് വിജയച്ചു. പട്ടാന്പി, ചിറ്റൂർ-തത്തമംഗലം നഗരസഭകൾ യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ മണ്ണാർക്കാട് നിലനിർത്തി. കഴിഞ്ഞതവണ അഞ്ചു നഗരസഭകളിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ ഒറ്റപ്പാലത്തും ഷൊർണൂരിലും ചെർപ്പുളശേരിയിലും മാത്രമായി ഒതുങ്ങി.
പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാമതും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷം നേടാനാകാത്തതും സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുത്തിയതും ക്ഷീണമായെങ്കിലും ഭരണം നിലനിർത്താനാവുന്നതിന്റെ ആശ്വാസത്തിലാണ് ബിജെപി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദങ്ങൾക്കിടയിലും പാലക്കാട് നഗരത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തി. എൽഡിഎഫും കഴിഞ്ഞ തവണത്തേതിനെക്കാൾ ഒരു സീറ്റ് കൂടുതൽ നേടി.
Kerala
തൃശൂർ: കോർപറേഷനൊഴികെയുള്ള ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തവണയും എൽഡിഎഫിനാണു മുൻതൂക്കമെങ്കിലും, കഴിഞ്ഞ രണ്ടു തദ്ദേശതെരഞ്ഞെടുപ്പുകളിലെ മുന്നേറ്റവുമായി താരതമ്യപ്പെടുത്തിയാൽ ഇത്തവണത്തെ ഫലം എൽഡിഎഫിനേകിയതു കടുത്ത നിരാശ.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എൽഡിഎഫിന്റെ ഭൂരിപക്ഷഗ്രാഫ് കുതിച്ചതു താഴേക്ക്. എൽഡിഎഫ് സർക്കാരിന്റെ തുടർഭരണനേട്ടങ്ങൾ ഉയർത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങൾ ജില്ലയിൽ ഏശിയില്ല. മറിച്ച്, ചർച്ചയായതു കരുവന്നൂരും സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങളും തെരഞ്ഞെടുപ്പുകാലത്തെ പീഡനക്കേസ് കുതന്ത്രവും ശബരിമലക്കൊള്ളയും നേതാക്കളുടെ അനധികൃത സ്വത്തുസന്പാദനവുമൊക്കെയാണ്.
ഇത്തവണ തെരഞ്ഞെടുപ്പിൽ എതിരാളികളാരും ഇതിലൊരന്പും തൊടുത്തില്ലെങ്കിലും മുറിവേറ്റ ജനം അവസരം കിട്ടിയപ്പോൾ തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള എൽഡിഎഫിന്റെ ഭരണനേട്ട, വികസന പ്രചാരണങ്ങൾക്ക് ഊതിവീർപ്പിച്ച ബലൂണിന്റെ വിലപോലും വോട്ടർമാർ നല്‍കിയില്ല. സംസ്ഥാന സർക്കാരിനോടുള്ള അമർഷവും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നറിയിപ്പുമാണ് തൃശൂർ നല്‍കിയതെന്നാണു വിലയിരുത്തൽ.
കോർപറേഷനിൽ കഴിഞ്ഞതവണ 25 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 13ലേക്കു കൂപ്പുകുത്തിയപ്പോൾ ബിജെപി ആറിൽനിന്ന് എട്ടിലേക്കുയർന്നു. യുഡിഎഫിന്റെ 24 സീറ്റുകൾ 33 സീറ്റുകളായി. കഴിഞ്ഞതവണയും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന എൽഡിഎഫ് കോൺഗ്രസ് വിട്ടു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച വ്യക്തിയെ മേയറാക്കിയാണ് ഭരണം പിടിച്ചത്.
കോർപറേഷനിൽ റോജി എം. ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മുൻസ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് പ്രചാരണം. മൊത്തം 56 ഡിവിഷനുകളുള്ളതിൽ 28 വനിതാ സംവരണ സീറ്റുകളായിരുന്നു. ഇവരെക്കൂടാതെ നാലു വനിതകളെക്കൂടി യുഡിഎഫ് ജനറൽ സീറ്റിൽ മത്സരിപ്പിച്ചു. ഇതിൽ മൂന്നുപേർ ജയിച്ചു. കഴിഞ്ഞതവണത്തേക്കാൾ രണ്ടു സീറ്റുകൾ ബിജെപിക്കു കൂടുതൽ ലഭിച്ചതോടെ കേന്ദ്രപദ്ധതികൾ ഉയർത്തിയുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രചാരണതന്ത്രങ്ങൾ തെരഞ്ഞെടുപ്പിൽ ഫലംകണ്ടുവെന്നുവേണം കരുതാൻ.
ജില്ലയിലെ ഏഴു മുനിസിപ്പാലിറ്റികളിൽ ഇത്തവണയും അഞ്ചെണ്ണം എൽഡിഎഫ് നിർത്തി. എന്നാല്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് നേരിട്ടതു കടുത്ത പതനമാണ്. ജില്ലയിലെ ആകെ 86 പഞ്ചായത്തുകളിൽ എൽഡിഎഫ് നേടിയത് 45 മാത്രം.
കഴിഞ്ഞതവണ കട്ടയ്ക്കൊപ്പം നിന്ന 24 പഞ്ചായത്തുകൾ എൽഡിഎഫിനെ കൈവിട്ടു. യുഡിഎഫ് 35 പഞ്ചായത്തുകൾ നേടി. എൻഡിഎ ഒരു പഞ്ചായത്തും. ജില്ലാ പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളും മൂന്നു ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിനു നഷ്ടപ്പെട്ടു.
Kerala
തിരുവനന്തപുരം: തലസ്ഥാന കോർപറേഷൻ ഭരണം നഷ്ടപ്പെട്ട് നാണക്കേടിൽ നിൽക്കുമ്പോഴും നാലു മുനിസിപ്പാലിറ്റികൾ നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തിരുവനന്തപുരത്ത് ഇടതുമുന്നണി. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ നില മെച്ചപ്പെടുത്തിയ യുഡിഎഫിനും അഭിമാനിക്കാൻ വകയുണ്ട്.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ അഞ്ചു സീറ്റ് ഇത്തവണ 13 ആയി ഉയർത്താൻ യുഡിഎഫിനു കഴിഞ്ഞു. എൽഡിഎഫിന് കഷ്ടിച്ച് ഭരണം നിലനിർത്താൻ സാധിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 11ൽ പത്തും കൈവശം വച്ചിരുന്ന ഇടതുമുന്നണിക്ക് ഇത്തവണ അഞ്ചിൽ മാത്രമേ ഭരണം ലഭിച്ചുള്ളൂ.
ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനു മുന്നേറാൻ സാധിച്ചു. കഴിഞ്ഞ തവണ 20 ഗ്രാമപഞ്ചായത്തുകൾ ഭരിച്ച സ്ഥാനത്ത് ഇക്കുറി യുഡിഎഫിന് 25 പഞ്ചായത്തുകളിൽ ഭൂരിപക്ഷമുണ്ട്. എൽഡിഎഫ് 52ൽ നിന്ന് 36ലേക്കു താഴ്ന്നു. കഴിഞ്ഞ തവണ രണ്ടു ഗ്രാമപഞ്ചായത്തുകളിൽ ഭരണം ലഭിച്ച എൻഡിഎ ആറിടത്തു ഭൂരിപക്ഷത്തിലെത്തി. ആറ് ഗ്രാമപഞ്ചായത്തുകളിൽ മുന്നണികൾക്കു തുല്യ സീറ്റുകളാണുള്ളത്.
കഴിഞ്ഞ തവണ മുനിസിപ്പാലിറ്റികളിൽ മുന്നേറ്റം നടത്തിയ ബിജെപിക്ക് അവിടെനിന്നു മുന്നോട്ടു പോകാൻ സാധിച്ചില്ല എന്നതു ശ്രദ്ധേയമാണ്.
Kerala
കൊല്ലം: കൊല്ലം കൈയൊന്നുയർത്തിയപ്പോൾ എൽഡിഎഫ് വിറച്ചു. കൊല്ലം ജില്ല ഇടതു ചെരിഞ്ഞേ നടക്കൂ എന്ന പ്രവചനമെല്ലാം പതിരായി മാറി. അങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പായ സെമിഫൈനലിൽ വിറപ്പിച്ചുതന്നെ യുഡിഎഫ് ഫൈനലിലേക്കു കടക്കുന്നു. കൊല്ലം ജില്ലയിൽ പാർലമെന്റ് തെരഞ്ഞെടുപ്പു മാറ്റിനിർത്തിയാൽ നിയമസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ചുവപ്പുകൊടി പാറിയ ചരിത്രമേള്ളൂ. പക്ഷേ, ഇതെല്ലാം പഴങ്കഥയായി മാറുന്നു.
ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കോർപറേഷനും ഗ്രാമപഞ്ചായത്തും വൻഭൂരിപക്ഷത്തോടെ ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫിനു കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ജില്ലാ കൗൺസിൽ മുതൽ 30 വർഷക്കാലമായി കോർപറേഷൻ ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫിൽനിന്നും യുഡിഎഫ് അധികാരം പിടിച്ചെടുത്തതു ചരിത്രസംഭവമാണ്.കോർപറേഷൻ മേയർപോലും പരാജയപ്പെട്ടു. എൽഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തി കയറി വന്നു.
ബ്ലോക്ക് പഞ്ചായത്ത് ഭരണം മൂന്നെണ്ണം പിടിച്ചെടുത്തു. മുനിസിപ്പിലാറ്റിയിൽ എൽഡിഎഫ് കഴിഞ്ഞ സ്ഥിതി തുടർന്നു. നാലെണ്ണത്തിൽ മൂന്നുംഎൽഡിഎഫിന്റെ പക്കലാണ്. അതേസമയം, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായി. 68ൽ 34 എണ്ണം എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് 32 എണ്ണം നേടി. ഒരു എണ്ണം ടൈയായി മാറി.
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരേയുള്ള വിധിയെഴുത്തായി മാറ്റിയെടുക്കാൻ യുഡിഎഫിനു സാധിച്ചു. കൊല്ലം ജില്ലയിലെ രണ്ടു പ്രബല പാർട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപിണക്കം എൽഡിഎഫിനു തിരിച്ചടിയായി.
കൊല്ലം: കോർപറേഷന്റെ രൂപീകരണം മുതൽ കാൽ നൂറ്റാണ്ടു കാലം ഭരിച്ചുകൊണ്ടിരുന്ന കൊല്ലം കോർപറേഷൻ എൽഡിഎഫിനെ കൈവിട്ടു. യുഡിഎഫ് ചരിത്രവിജയമാണ് നേടിയത്. കോർപറേഷൻ രൂപീകരണത്തിനുമുമ്പ് അഞ്ചുവർഷകാലം ജില്ലാ കൗൺസിൽ ഭരിച്ചതും എൽഡിഎഫായിരുന്നു.
കൊല്ലം കോർപറേഷൻ എന്നു മാത്രമല്ല, ജില്ലാ ഒന്നാകെ ചുവന്നകൊടികൾ പാറിക്കളിച്ചിടത്താണ് ഇന്ന് ത്രിവർണക്കൊടികൾ പാറിക്കളിക്കുന്നത്. കോർപറേഷൻ മേയർ പോലും പരാജയപ്പെട്ടത് എൽഡിഎഫിനേറ്റ കനത്ത പ്രഹരമാണ്. കൊല്ലം മേയർ ഹണി ബെഞ്ചമിനെ 355 വോട്ടിനാണ് കോൺഗ്രിലെ കുരുവിള ജോസഫ് തോല്പിച്ചത്. 56 അംഗ ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേക്കു കയറുന്നത്. എൽഡിഎഫ് 16 സീറ്റിൽ ഒതുങ്ങി. എൻഡിഎ 12 സീറ്റ് നേടി. എസ്ഡിപിഐയ്ക്കും ഒരു സീറ്റ് കിട്ടി.
2020ൽ കോവിഡ് കാലത്തു നടന്ന തെരഞ്ഞെടുപ്പിൽ 55 സീറ്റിൽ 39 സീറ്റ് നേടി പ്രതിപക്ഷം പോലുമില്ലാതെയാണ് ഹണി ബെഞ്ചമിന്റെ നേതൃത്വത്തിൽ ഭരിച്ചത്. അന്നു യുഡിഎഫിനു ലഭിച്ചതു വെറും ഒമ്പത് സീറ്റാണ്. ആറെണ്ണമായിരുന്നു എൻഡിഎയ്ക്കു ലഭിച്ചത്. ഈ കണക്കു നോക്കുമ്പോഴേ എൽഡിഎഫിന്റെ പതനം മനസിലാക്കാൻ സാധിക്കുകയുള്ളൂ.
കോർപറേഷൻ രൂപീകരിച്ച കാലം മുതൽ ഇടതിന്റെ കൈയിൽനിന്നു പിടിച്ചെടുക്കുക മാത്രമായിരുന്നു യുഡിഎഫിന്റെ പ്രഥമ ലക്ഷ്യം. ഇക്കുറി നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാണ് തിരിച്ചുവരവിനു തുടക്കംകുറിച്ചത്.
യുവാക്കൾക്കും സീനിയർ നേതാക്കൾക്കും സീറ്റ് നൽകി അധികാരത്തിലേക്കുള്ള വഴിയും യുഡിഎഫ് കണ്ടെത്തി. വിമത സ്ഥാനാർഥികൾ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതും നേട്ടമായി. അറവുശാല മുതൽ മാലിന്യസംസ്കരണം വരെ 25 വർഷക്കാലമായി എൽഡിഎഫ് പറയുന്ന കാര്യങ്ങളിൽ തീരുമാനമില്ലാത്തത് അവർക്കു തിരിച്ചടിയായി.
Kerala
കോട്ടയം: കോട്ടയം ജില്ലയിൽ യുഡിഎഫിന് സമഗ്ര ആധിപത്യം. പാലാ നഗരസഭാ ഭരണം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് -എം എല്‍ഡിഎഫില്‍ എത്തിയതാണു കഴിഞ്ഞ തദ്ദേശത്തില്‍ ത്രിതല പഞ്ചായത്തുകളില്‍ ബഹുഭൂരിപക്ഷവും വകഞ്ഞെടുക്കാന് നിമിത്തമായതെന്ന വിലയിരുത്തല്‍ ഇത്തവണ വിലപ്പോയില്ല. കേരള കോണ്‍ഗ്രസ്-എമ്മിന് അടിത്തറയുള്ള വാര്‍ഡുകളും പഞ്ചായത്തുകളും യുഡിഎഫിനെ തുണച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം എല്ലാ മേഖലയിലും പ്രകടമാക്കുന്നതായിരുന്നു ഇന്നലത്തെ തെരഞ്ഞെടുപ്പു ഫലം.
റബര്‍, നെല്ല് മേഖലകളിലെ കര്‍ഷകവികാരം സര്‍ക്കാരിനെതിരായിരുന്നു. നഗരവാസികളും മാറ്റം ആഗ്രഹിച്ചു. ശബരിമല സ്വര്‍ണക്കൊള്ള, കാര്‍ഷിക വിലയിടിവ് തുടങ്ങിയവ തദ്ദേശ ഫലത്തില്‍ പ്രതിഫലിച്ചു. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 23 സീറ്റില്‍ യുഡിഎഫ് 16 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് ഏഴു സീറ്റിലൊതുങ്ങി.
ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 11ല്‍ ഒമ്പതിടത്തും യുഡിഎഫ് ഭരണം നേടി. രണ്ടിടത്തു മാത്രമാണ് എല്‍ഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഒരിടത്തു മാത്രമാണ് യുഡിഎഫ് ഭരണം നേടിയത്. പത്തിടത്തും എല്ഡിഫിനായിരുന്നു ഭരണം. 71 പഞ്ചായത്തുകളില്‍ യുഡിഎഫ് -44, എല്‍ഡിഎഫ്-19, എന്‍ഡിഎ -മൂന്ന് എന്നിങ്ങനെയാണ് ഭരണം. അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.
ജില്ലയില്‍ ബിജെപി നില മെച്ചപ്പെടുത്തുക മാത്രമല്ല, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഒന്നാം കക്ഷിയായി. മൂന്നു ബ്ലോക്ക് പഞ്ചായത്തുകളില്‍ ആദ്യമായി ഇടം പിടിക്കുകയും ചെയ്തു. ജില്ലയിലെ 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് അഞ്ച് അംഗങ്ങളില്‍ താഴെയാണു പ്രാതിനിധ്യം. പത്ത് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് തനിച്ചു ഭരിക്കാനാകും.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ മിന്നും ജയം നേടി യുഡിഎഫ്. 2020ൽ നഷ്ടമായ കൊച്ചി കോർപറേഷൻ വൻ ആധിപത്യത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. നഗരസഭകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട്. നഗരസഭകളിൽ ഒന്നിൽപോലും ഭരണം പിടിക്കാൻ ഇടതുമുന്നണിക്കായില്ല.
ജില്ലയിൽ ആദ്യമായി ഒരു നഗരസഭയിൽ എൻഡിഎ കരുത്തറിയിച്ചു. തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിക്കുന്ന നിലയിലാണ്.
2020ൽ അസാധാരണ മുന്നേറ്റത്തോടെ നാലു പഞ്ചായത്തുകളിൽ ഭരണം നേടിയ ട്വന്റി 20ക്ക് ഇക്കുറി രണ്ടിടത്തു മാത്രമാണ് ഭരണം ഉറപ്പിക്കാനായത്. ഭരണത്തിലുണ്ടായിരുന്ന വടവുകോട് ബ്ലോക്കും ഇക്കുറി അവർക്കു നഷ്ടമായി.
ആകെയുള്ള 76 സീറ്റിൽ 47ലും വിജയിച്ചാണ് യുഡിഎഫ് കോർപറേഷനിൽ മൂവർണക്കൊടി പാറിച്ചത്. എൽഡിഎഫിന്റെ സീറ്റുനില 22ലേക്ക് ഒതുങ്ങി. ബിജെപി ഒരു സീറ്റ് അധികം നേടി (ആറ്) നില മെച്ചപ്പെടുത്തി.
ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 28ൽ 25 സീറ്റും നേടിയുഎഡിഎഫ് ഭരണം നിലനിർത്തി. കഴിഞ്ഞ തവണത്തേക്കാൾ ഒന്‍പതു സീറ്റ് അധികമുണ്ട്. എൽഡിഎഫിന്റെ നില മൂന്നു സീറ്റിലേക്കൊതുങ്ങി. കഴിഞ്ഞ തവണത്തെ ഒമ്പതു സീറ്റിൽനിന്നാണ് വലിയ വീഴ്ചയുണ്ടായത്.
13 നഗരസഭകളിൽ 11ഉം യുഡിഎഫിനാണ്. അങ്കമാലിയിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കുന്ന സ്ഥിതിയാണ്. 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 ഉം യുഡിഎഫിനാണ്. ചെറായിയിൽ മാത്രമാണ് ഇടതുഭരണം. വടവുകോട് ഇത്തവണ ആർക്കും കേവല ഭൂരിപക്ഷമില്ല. 82 പഞ്ചായത്തുകളിൽ 66ലും ഇനി യുഡിഎഫ് ഭരണമാണ്. ഏഴിടത്തു മാത്രമാണ് എൽഡിഎഫിന് ഭരണം.
Kerala
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ യുഡിഎഫ് കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ എല്‍ഡിഎഫ് നിലംപരിശായി. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ പുതുതായി രൂപീകരിച്ച വെള്ളത്തൂവലില്‍ അടക്കം യുഡിഎഫ് ചരിത്രവിജയം നേടിയപ്പോള്‍ എല്‍ഡിഎഫിന് മൂന്നുഡിവിഷനുകളില് മാത്രമാണ് വിജയിക്കാനായത്. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിടത്തും യുഡിഎഫ് ആധികാരിക വിജയം നേടി. കട്ടപ്പന, തൊടുപുഴ നഗരസഭകളിലും യുഡിഎഫ് വന്‍ മുന്നേറ്റമാണു നടത്തിയത്.
തൊടുപുഴയില്‍ 21 സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ ഒമ്പതു സീറ്റുകള്‍ നേടി എന്‍ഡിഎ ആദ്യമായി നഗരസഭയില്‍ പ്രതിപക്ഷത്തെത്തി. എല്‍ഡിഎഫിന് ആറു സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. രണ്ടിടത്ത് യുഡിഎഫ് വിമതര്‍ക്കാണ് വിജയം. കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് 20 സീറ്റുകളിലും എല്‍ഡിഎഫ് 13 സീറ്റുകളിലും എന്‍ഡിഎ രണ്ടിടത്തും വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ഉജ്വലനേട്ടം കൈവരിച്ചു.
52 പഞ്ചായത്തുകളില്‍ 36 ഇടങ്ങളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് 11 പഞ്ചായത്തുകളിലേക്ക് ചുരുങ്ങി. അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. മണക്കാട് പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അഞ്ചുസീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ രണ്ടിടത്ത് ട്വന്റി ട്വന്റിയും രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചു. ജില്ലയില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോഴും മുന്‍ എംഎല്‍എയും എഐസിസി അംഗവുമായ ഇ.എം. ആഗസ്തി കട്ടപ്പന നഗരസഭയില്പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി.
ഭരണവിരുദ്ധവികാരം, പാഴായ ഇടുക്കി പാക്കേജ്, ജില്ലയോടുള്ള അവഗണന, ഭൂപ്രശ്നങ്ങള്‍, വനൃമൃഗശല്യം, വികസനപ്രവര്‍ത്തനങ്ങളില്‍ വനവകുപ്പിന്റെ അനാവശ്യ തടസവാദങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ എല്‍ഡിഎഫ് പരാജയത്തിന് ആക്കംകൂട്ടി.
ഇടുക്കിയിലെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ഭൂചട്ടം ഭേഗഗതി ചെയ്ത് ഭൂമി ക്രമവത്കരിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും ഇതൊന്നും വോട്ടര്‍മാരെ സ്വാധീനിക്കാനായില്ല. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം യുഡിഎഫിന് നേട്ടമായി.
യുഡിഎഫില്‍ വൈകിയാണ് സീറ്റ് വിഭജനം പൂര്‍ത്തിയായതെങ്കിലും കാര്യമായ തര്‍ക്കങ്ങളില്ലാതെ പരിഹരിക്കാനായതും നേട്ടമായി. ചുരുക്കം വാര്‍ഡുകളില്‍ മാത്രമാണ് വിമതസ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയത്. ഇവിടെ യുഡിഎഫ് പരാജയം രുചിക്കുകയും ചെയ്തു.
Kerala
പത്തനംതിട്ട: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തി. 2020ലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് പത്തനംതിട്ട ജില്ലയില്‍ നടത്തിയത്.
വിവാദ വിഷയങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന പത്തനംതിട്ടയില്‍ ശബരിമല സ്വര്‍ണക്കൊള്ള, കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം തുടങ്ങിയ വിഷയങ്ങളുമായി പ്രചാരണരംഗത്തിറങ്ങിയ യുഡിഎഫിനെ വെട്ടിലാക്കാന്‍ ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് പ്രതിരോധിച്ചെങ്കിലും ഫലം കണ്ടില്ല.
ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചടക്കിയതിനൊപ്പം മൂന്ന് നഗരസഭകളിലും ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് അധികാരത്തിലെത്തും.
2020ല്‍ ഒരു നഗരസഭയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും 13 ഗ്രാമപഞ്ചായത്തുകളിലുമായിരുന്നു യുഡിഎഫിന് ഭരണം ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ നാല് അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍ഡിഎഫിന്റെ ശക്തമായ കോട്ടയെന്നു കരുതിയിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ പോലും വിള്ളല്‍ വീഴ്ത്തി അധികാരത്തിലെത്താന്‍ യുഡിഎഫിനു കഴിഞ്ഞിട്ടുണ്ട്.
എന്‍ഡിഎയ്ക്കും പത്തനംതിട്ടയില്‍ നില മെച്ചപ്പെടുത്താനായി. കഴിഞ്ഞ തവണ ഒരു നഗരസഭയും മൂന്ന് ഗ്രാമപഞ്ചായത്തുകളുമാണ് എന്‍ഡിഎ ഭരിച്ചത്. ഇത്തവണ നാല് ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്തതിനൊപ്പം തുല്യനിലയിലുള്ള രണ്ടിടത്ത് നിര്‍ണായക ശക്തിയുമായി.
പന്തളം നഗരസഭയില്‍ കഴിഞ്ഞതവണ അധികാരത്തിലെത്തിയ എന്‍ഡിഎ ഇത്തവണ ഒമ്പത് സീറ്റില്‍ തൃപ്തിയടഞ്ഞു. പന്തളത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഇടതുമുന്നണിക്കാണ് അംഗബലം കൂടുതല്‍. അടൂര്‍, പത്തനംതിട്ട നഗരസഭകളിലും എന്‍ഡിഎയ്ക്ക് കൗണ്‍സിലര്‍മാരെ ലഭിച്ചു.
തിരുവല്ലയിലെ അംഗബലവും അതേപടി നിലനിര്‍ത്തി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു. ജില്ലയില്‍ എസ്ഡിപിഐ മുന്നിലെത്തിയ വാര്‍ഡുകളില്‍ എല്‍ഡിഎഫില്‍ വോട്ട് ചോര്‍ച്ചയും പ്രകടമാണ്.
ബിജെപി ജയിച്ച വാര്‍ഡുകളില്‍ യുഡിഎഫ് മൂന്നാമതുമായി. എന്‍ഡിഎ ഭരിച്ച കുളനട ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് തിരികെ പിടിക്കുകയായിരുന്നു. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ജനവിധി തേടിയ മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍ വിജയിച്ചു.
Kerala
ആലപ്പുഴ: സംസ്ഥാനത്താകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ആലപ്പുഴയിലെ ഇടതുകോട്ടയ്ക്കും വിള്ളല്‍. ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചിടത്തും യുഡിഎഫ് മുന്നിലെത്തി. എല്‍ഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകള്‍ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വന്‍ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായിരുന്നു ആലപ്പുഴ ജില്ല. 72ല്‍ 52 ഗ്രാമപഞ്ചായത്തുകള്‍. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11, ജില്ലാ പഞ്ചായത്തിലെ 23 സീറ്റില്‍ 21. ആറ് മുനിസിപ്പാലിറ്റികളില്‍ 3. എന്നാല്‍ ഇത്തവണ ഇടതു കോട്ടകളിലെല്ലാം വിള്ളല്‍ വീണു. പഞ്ചായത്തുകള്‍ 36 ആയി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ഇടത്ത് ഒതുങ്ങി. മുനിസിപ്പാലിറ്റികളില്‍ ചേര്‍ത്തല മാത്രമാണ് ഒപ്പം നിന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനായി. ഇടതു കുത്തകയായിരുന്ന ജില്ലാപഞ്ചായത്തിലും വന്‍ തിരിച്ചടി നേരിട്ടു. 16 സീറ്റില്‍ ഇടതുപക്ഷത്തിനു തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 2 സീറ്റില്‍ ഒതുങ്ങിയ യുഡിഎഫ് ആകട്ടെ 8 ഡിവിഷനുകളില്‍ വിജയിച്ചു.
ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന്റെ കുതിപ്പ് എല്‍ഡിഎഫിനെ അമ്പരപ്പിലാക്കി. സിപിഐഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് സിപിഐ ഒറ്റക്ക് മത്സരിച്ച രാമങ്കരിയിലെ എല്ലാ സീറ്റിലും തോറ്റു. പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. എന്‍ഡിഎ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അഞ്ച് പഞ്ചായത്തുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണയും ചില പഞ്ചായത്തുകളില്‍ ഭരണത്തിന്റെ വക്കിലെത്തിയിരുന്നെങ്കിലും എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചുനിന്ന് എന്‍ഡിഎയെ അകറ്റി നിര്‍ത്തിയിരുന്നു. ഈ തന്ത്രം ഇക്കുറിയും പ്രയോഗിച്ചാല്‍ ബിജെപിക്ക് പഞ്ചായത്തുകള്‍ ഭരിക്കുക വെല്ലവിളിയാകും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമകണക്കുപ്രകാരം വോട്ട് രേഖപ്പെടുത്തിയവരിൽ മുന്നിൽ സ്ത്രീകൾ. ആകെയുള്ള 1.51 കോടി സ്ത്രീ വോട്ടർമാരിൽ 1.12 പേർ വോട്ട് രേഖപ്പെടുത്തി. 74.51 ശതമാനം.
അന്തിമ കണക്കുകൾ പ്രകാരം 1,51,16,561 സ്ത്രീകളിൽ 1,12,63,829 പേർ സമ്മതിദാനാവകാശ വിനിയോഗിച്ചു. സ്ത്രീ വോട്ടർമാരുടെ മനസാകും ഇന്നു പൊട്ടിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പെട്ടികളിൽ നിർണായക ഘടകകമാകുക.
പുരുഷ വോട്ടർമാരിൽ 72.75 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്താകെയുള്ള 1,34,90,910 പുരുഷ വോട്ടർമാരിൽ 98,15,076 പേരാണ് വോട്ട് ചെയ്തത്. ഒരു കോടി പുരുഷന്മാർ തികച്ച് വോട്ട് ചെയ്യാൻ എത്തിയില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 287 പേരിൽ 116പേർ വോട്ടുചെയ്തു.
സംസ്ഥാനത്താകെയുള്ള 2.86 കോടി വോട്ടർമാരിൽ 2.10 കോടി പേർ വോട്ടു ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്തിമ കണക്ക് അനുസരിച്ച് 2,10,79,021 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
ആദ്യഘട്ട വോട്ടെടുപ്പു നടന്ന തെക്കൻ കേരളത്തിലെ ജില്ലകളിൽ ഭൂരിഭാഗത്തിലും പുരുഷന്മാരായിരുന്നു മുന്നിൽ. എന്നാൽ, രണ്ടാം ഘട്ട വോട്ടെടുപ്പു നടന്ന വടക്കൻ ജില്ലകളിൽ സ്ത്രീകൾക്കായിരുന്നു മൃഗീയ ഭൂരിപക്ഷം.
മലപ്പുറത്ത് 81.7 ശതമാനം സ്ത്രീകൾ ജനാധിപത്യ പ്രക്രിയയിൽ ഭാഗമായപ്പോൾ ഏതാണ്ട് ഒൻപത് ശതമാനം കുറഞ്ഞ് 72.71 ശതമാനം മാത്രമായിരുന്നു പുരുഷ പോളിംഗ്. കാസർഗോഡും സ്ത്രീകൾക്ക് ആറു ശതമാനത്തോളം പോളിംഗ് ഭൂരിപക്ഷമുണ്ട്. 71.74 പുരുഷൻമാർ വോട്ട് ചെയ്തപ്പോൾ സ്ത്രീകൾ 77.7 ശതമാനമായി ഉയർന്നിരുന്നു.
കോഴിക്കോട്ടും അഞ്ചു ശതമാനത്തോളമായിരുന്നു സ്ത്രീ- പുരുഷ വ്യത്യാസം. 79.12 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ, പുരുഷന്മാരുടെ ശതമാനം 75.21 ആയിരുന്നു. കണ്ണൂരിലും സമാന സ്ഥിതി തുടർന്നു. 79.12 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ, പുരുഷന്മാരുടെ ശതമാനം 74.03 ആയി.
തൃശൂരിലും പാലക്കാട്ടും വയനാട്ടിലും സ്ത്രീകൾ തന്നെയാണ് മുന്നിൽ. പുരുഷന്മാരിൽ കൂടുതൽ പേരും ജോലിക്കും മറ്റുമായി വിദേശ രാജ്യങ്ങളിലേക്കു പോയിരിക്കുന്നതിലാണ് വടക്കൻ ജില്ലകളിൽ പുരുഷ വോട്ടർമാരുടെ എണ്ണം കുറയാൻ കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ആദ്യഘട്ട വോട്ടെടുപ്പു നടന്ന തെക്കൻ കേരളത്തിൽ കൊല്ലത്തു മാത്രമാണ് സ്ത്രീ വോട്ടർമാർക്കു ഭൂരിപക്ഷം. മറ്റു ജില്ലകളിലെല്ലാം പുരുഷ വോട്ടർമാർക്കാണ് മുൻതൂക്കം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ 15 വർഷത്തിനിടെ കുറഞ്ഞ വോട്ടിംഗ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2015ലായിരുന്നു ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്- 77.76 ശതമാനം. അന്ന് വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.51 കോടി പേരിൽ 1.95 കോടി പേർ വോട്ട് ചെയ്തു.
അതിനു തൊട്ടുമുൻപു നടന്ന 2010 ലെ വോട്ടെടുപ്പിൽ 76.32 ശതമാനമായിരുന്നു പോളിംഗ്. 2.40 കോടി വോട്ടർമാരിൽ 1.82 കോടി പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കഴിഞ്ഞ തവണ (2020ൽ) 75.95 ശതമാനം പോളിംഗ് നടന്നു. 2.76 കോടി വോട്ടർമാരിൽ 2.10 കോടി പേർ വോട്ട് ചെയ്തു. ഇത്തവണ 73.68 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
2,86,07,658 പേരിൽ 2,10,79,021 പേർ വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ഇത്തവണയാണ്. തൊട്ടുമുൻപത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 73,278 പേർ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 10 ലക്ഷം പുതിയ വോട്ടർമാർ അധികമായി എത്തിയിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ 1995ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 73.5 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2000ത്തിൽ 66.09 ശതമാനവും 2005ൽ 70.35 ശതമാനവുമായിരുന്നു പോളിംഗ്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ച സാമഗ്രികൾ ഉടൻ നീക്കം ചെയ്യാൻ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ നിർദേശിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണം. റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും മുൻകൈയെടുക്കണം.
നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ അവ നീക്കം ചെയ്യുകയും ചെലവ് അതതുസ്ഥാനാർഥികളിൽ നിന്ന് ഈടാക്കും. അവരുടെ തെരഞ്ഞെടുപ്പു ചെലവിൽ ഇതു ഉൾപ്പെടുത്തുകയും ചെയ്യും.
Kerala
തൃശൂർ: ഹോളിഫാമിലി കോണ്‍വന്റിൽ സ്ഥിരമായി വോട്ടുചെയ്തിരുന്ന 16 സന്യാസിനിമാരുടെ പേരുകൾ മുന്നറിയിപ്പില്ലാതെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്നു പരാതി.
ഹോളിഫാമിലി, മഡോണ, മരീന കോണ്‍വന്റുകളിലെ സന്യാസിനിമാരെയാണ് ഒഴിവാക്കിയത്. 12-ാം വാർഡിലെ നാലാം നന്പർ ബൂത്തിൽ സ്ലിപ്പുമായി എത്തിയപ്പോഴാണ് 16 പേരെ ഒഴിവാക്കിയെന്ന വിവരമറിഞ്ഞത്. ആകെ 42 വോട്ടുകളാണു കോണ്വന്റിലുള്ളത്.
തെരഞ്ഞെടുപ്പു കമ്മീഷന് കൃഷ്ണകുമാർ അറയ്ക്കപ്പറന്പിൽ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു വിവരം. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാതിരിക്കാൻ നവംബർ 13നു രേഖകൾ ഹാജരാക്കണമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് അയച്ചെങ്കിലും 19നാണ് കൈയിൽ കിട്ടിയതെന്നു പറയുന്നു. അഞ്ചു പേർക്കാണു നോട്ടീസ് ലഭിച്ചത്.
മൂന്നു കോണ്വന്റുകളിലുമുള്ള സന്യസ്തർക്കു രണ്ടുമൂന്നു വർഷം കൂടുന്പോൾ തൊട്ടടുത്തയിടങ്ങളിലേക്കു സ്ഥലംമാറ്റമുണ്ടാകാറുണ്ട്. വിവിധ പ്രായത്തിലുള്ളവരായതിനാൽ യാത്രാസൗകര്യം കണക്കിലെടുത്താണ് വോട്ടുചെയ്യുന്ന സ്ഥലം മാറ്റാതിരുന്നതെന്നു സുപ്പീരിയർ സിസ്റ്റർ ജെയ്സി ജോണ്‍ പറഞ്ഞു. ഇക്കുറിയും സ്ലിപ്പടക്കം ലഭിച്ചിരുന്നു.
ഇതുമായി ബൂത്തിലെത്തിയപ്പോഴാണ് പേരു റദ്ദാക്കിയ വിവരം അറിയുന്നത്. സ്ഥലംമാറിപ്പോയവരുടെ വോട്ടുകളാണു റദ്ദായത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ് ലഭിച്ചപ്പോൾതന്നെ സ്ഥലം കൗണ്‍സിലറെ വിവമറിയിച്ചിരുന്നെന്നും സിസ്റ്റർമാർ പറഞ്ഞു. നേരത്തേ ചെന്പൂക്കാവ് ഡിവിഷന്റെ ഭാഗമായിരുന്നു ഹോളിഫാമിലി കോണ്‍വന്റ്. മണ്ഡലപുനർനിർണയം വന്നപ്പോൾ ഗാന്ധിനഗർ ഡിവിഷനായി മാറി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുപ്പീരിയർ സിസ്റ്റർ ജെയ്സി ജോണ്‍ ജില്ലാ തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടർക്കു പരാതി നൽകി.
കുട്ടംകുളങ്ങര ഡിവിഷനിൽ നൂറ്റന്പതോളം പേർക്കു വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നു കൗണ്‍സിലർ എ.കെ. സുരേഷ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: ഏഴു ജില്ലകളിലേക്കു നടന്ന ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനത്തിൽ ഇടിവ്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ 70.91 ശതമാനം വോട്ടിംഗ് മാത്രമാണുണ്ടായത്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴു ജില്ലകളിലും കുറവുണ്ടായി. കോവിഡ് കാലത്തു നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൊത്തം 75.95 ശതമാനമായിരുന്നു പോളിംഗ്. ഏഴു ജില്ലകളിൽ 73.83 ശതമാനമായിരുന്നു 2020ൽ വോട്ടെടുപ്പു രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 1,32,70,482 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 94,10,450 പേർ മാത്രമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 62,44,642 പുരുഷ വോട്ടർമാരിൽ 44,71,889 പേർ വോട്ട് രേഖപ്പെടുത്തി. 71.61 ശതമാനം. 70,25,715 സ്ത്രീ വോട്ടർമാരിൽ 49,38,509 പേർ മാത്രമാണ് വോട്ട് ചെയ്തത്. 70.29 ശതമാനം. ആകെയുള്ള 126 ട്രാൻസ്ജെൻഡർമാരിൽ 52 പേർ മാത്രമാണ് വോട്ട് ചെയ്തത്. 41.27 ശതമാനം.
ജില്ലകളിൽ എറണാകുളം തന്നെയാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ. 74.57 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി. ഏറെപ്പേർ വിദേശ രാജ്യങ്ങളിലുള്ള പത്തനംതിട്ട തന്നെയാണ് ഇത്തവണയും പിന്നിൽ. ഇവിടെ 66.78 ശതമാനം മാത്രമാണ് വോട്ട്.
കോർപറേഷനുകളിൽ തിരുവനന്തപുരത്തും കൊല്ലത്തും മുൻ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായി. എന്നാൽ കൊച്ചി കോർപറേഷനിൽ 2020ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വർധനയുണ്ടായി. അവസാനഘട്ട വോട്ടെടുപ്പു ഇന്നു നടക്കും. 13നാണ് വോട്ടെണ്ണൽ.
ജില്ല തിരിച്ചുള്ള അന്തിമ പോളിംഗ് ശതമാനം, 2020ലെ ശതമാനം എന്നിവ ചുവടെ
Kerala
നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റതായി പരാതി. ഒമ്പതാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എം.കെ. സിറാജിനെ രണ്ടുപേർ ചേര്‍ന്നു മര്‍ദിച്ചതായാണു പരാതി.
സിറാജ് ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സിറാജ്.
യുഡിഎഫ് സ്ഥാനാര്‍ഥിത്വം നല്‍കാത്ത സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ സുഹൃത്തിന്റെ വീട്ടില്‍നിന്നു മടങ്ങുംവഴി രണ്ടുപേര്‍ ചേര്‍ന്നു മര്‍ദിച്ചെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് സിറാജ് പറഞു.
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാംവാര്‍ഡ് മരഞ്ചാട്ടിയിലെ സ്ഥാനാര്‍ഥിക്കുനേരേ മുഖംമൂടി ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി ജയിംസ് വേളാശേരിയിലിനെയാണ് ബൈക്കിലെത്തിയ സംഘം കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നണിയോഗം കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവാണ് ജയിംസ്.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മധ്യകേരളത്തിനു വടക്കോട്ടുള്ള ഏഴു ജില്ലകളിലെ 1.53 കോടി വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്നത്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർമാരാണ് നാളെ വിധിയെഴുന്നത്. 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴു ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപറേഷൻ എന്നിവിടങ്ങളിലാണ് വോട്ടിംഗ്. 12,391 വാർഡുകളിലായി 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18,974 പുരുഷന്മാരും 20,020 സ്ത്രീകളും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 72.47 ലക്ഷം പുരുഷന്മാരും 80.92 ലക്ഷം സ്ത്രീകളുമാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ.
രണ്ടാം ഘട്ടത്തിലാണ് പ്രശ്നബാധിത ബൂത്തുകളും ഏറെയുള്ളത്. 2055 പ്രശ്നബാധിത ബൂത്തുകളാണ് ഏഴു ജില്ലകളിലായുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും കണ്ണൂർ ജില്ലയിലാണ്.ഇന്നലെ വൈകുന്നേരത്തോടെ ഏഴു ജില്ലകളിലെയും പരസ്യപ്രചാരണം സമാപിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21നു നടക്കും. അവധി ദിവസമായ 21നു ഞായറാഴ്ചയാണ് പുതിയ തദ്ദേശ ഭരണസമിതികൾ നിലവിൽ വരുന്നത്. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം വൈകാതെ പുറത്തിറക്കും.
നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അവധിദിവസമായിട്ടും 21നു പുതിയ ഭരണസമിതി നിലവിൽ വരുന്നത്. പൊതുഅവധി ദിവസം തദ്ദേശ ഭരണസമിതിയുടെ ആദ്യയോഗം ചേരാമെന്ന ഭേദഗതി ഏതാനും ദിവസം മുൻപ് കൊണ്ടു വന്നത് ഇതു ലക്ഷ്യമിട്ടാണ്. രാവിലെ 11ന് ഭരണസമിതി നിലവിൽ വന്ന ശേഷം ആദ്യയോഗം ചേരും.
ഓരോ തദ്ദേശ സ്ഥാപനത്തിലും ജയിച്ച മുതിർന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ അംഗത്തിനു മുന്നിലാണ് മറ്റുള്ളവർ സത്യപ്രതിജ്ഞ ചെയ്യേണ്ടത്.
ആദ്യയോഗത്തിലാണ് തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷൻ, ഉപാധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അജൻഡ സെക്രട്ടറി അവതരിപ്പിക്കേണ്ടത്.
കോർപറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ, നഗരസഭകളിൽ ചെയർമാൻ, വൈസ് ചെയർമാൻ ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് യോഗം തീരുമാനിക്കും.
തീരുമാനിക്കുന്ന ദിവസം രാവിലെ അധ്യക്ഷസ്ഥാനത്തേക്കും ഉച്ചയ്ക്കുശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പു നടക്കും. മൂന്നു ദിവസത്തെ നോട്ടീസ് നൽകിയാണ് തെരഞ്ഞെടുപ്പു നടത്തേണ്ടത്. ഇതിനാൽ ക്രിസ്മസിനു ശേഷമാകും ഈ തെരഞ്ഞെടുപ്പുകൾ നടക്കുക.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇതിനു ശേഷമാകും നടക്കുക. ജനുവരി ആദ്യമാകും തദ്ദേശ സ്ഥാപന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പു നടക്കുക.
Kerala
തിരുവനന്തപുരം: കോട്ടയം, ഇടുക്കി ജില്ലകളിലെ ട്രഷറികൾ തുറക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ ബില്ലുകൾ വൈകിയതായി പരാതി.
തെരഞ്ഞെടുപ്പിന് പൊതു അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പോളിംഗ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ബില്ലുകൾ സ്വീകരിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ വീതം നിയമിച്ച് ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിരുന്നു.
എന്നാൽ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉദ്യോഗസ്ഥരുടെ ബില്ലുകളുമായി എത്തിയപ്പോൾ ട്രഷറികൾ തുറക്കാത്തതു ശ്രദ്ധയിൽപ്പെട്ടു. ബന്ധപ്പെട്ട ജീവനക്കാർ ഇത് ജില്ലാ വരണാധികാരിയായ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
കളക്ടർമാർ ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനിൽ റിപ്പോർട്ട് ചെയ്തു. നിർദേശം നൽകിയിട്ടും ട്രഷറികൾ തുറക്കാതിരുന്ന സാഹചര്യത്തെക്കുറിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അന്വേഷണം തുടങ്ങിയതായാണ് വിവരം. ഇക്കാര്യത്തിൽ ഗുരുതര വീഴ്ച ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി വരുമെന്നാണു സൂചന.
Kerala
നെടുമ്പാശേരി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിംഗ് ഓഫീസർക്ക് എലിയുടെ കടിയേറ്റു. കപ്രശേരി ഗവ. സ്കൂൾ ബൂത്തിൽ ഉറങ്ങുന്നതിനിടെ കാലടി ഒക്കൽ സ്കൂളിലെ അധ്യാപികയ്ക്കാണു കടിയേറ്റത്.
തുടർന്ന് ആലുവയിലെ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്പെടുത്തു. പിന്നീട് റിസർവിലുള്ള മറ്റൊരാൾക്കു പ്രിസൈഡിംഗ് ഓഫീസറുടെ ചുമതല നൽകിയാണ് വോട്ടെടുപ്പ് നടന്നത്.
Kerala
കാസര്‍ഗോഡ്: കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഉജ്വലവിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫും കനത്ത തിരിച്ചടി മറക്കാന്‍ യുഡിഎഫും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിയും കച്ചകെട്ടിയിറങ്ങുമ്പോള്‍ ഭാഷാസംസ്കാര വൈവിധ്യങ്ങളുടെ സംഗമഭൂമിയായ കാസര്‍ഗോഡ് തീപാറും പോരാട്ടത്തിനു വേദിയാകും.
നിലവില്‍ ജില്ലാ പഞ്ചായത്തും നാലു ബ്ലോക്ക് പഞ്ചായത്തും 19 ഗ്രാമപഞ്ചായത്തും രണ്ടു നഗരസഭകളും ഭരിക്കുന്ന എല്‍ഡിഎഫിന് അതു നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ വലിയ നേട്ടമാണ്. സാമൂഹ്യസുരക്ഷ പെന്ഷന് വര്‍ധന, ലൈഫ് ഭവനപദ്ധതി തുടങ്ങിയ ക്ഷേമപദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി വിധിയെഴുതാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുമെന്നും മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കാമെന്നാണ് ഇടതുക്യാമ്പിന്റെ പ്രതീക്ഷ. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ ആനുകൂല്യവും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനം അവരുടെ കരുത്താണ്. എം.വി. ഗോവിന്ദനും കെ.കെ. ശൈലജയും ഇ.പി. ജയരാജനും അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തി.
അതേസമയം ഇനിയുമൊരു തിരിച്ചടി താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് യുഡിഎഫിന്. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച പ്രധാന ആയുധമാക്കി സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്റെ ശ്രമം. മുന്‍കാലങ്ങളില്‍നിന്നു വിഭിന്നമായി മുന്നണിക്കുള്ളില്‍ കാര്യമായി പ്രശ്നങ്ങളില്ലാത്തത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.
വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍, സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനെത്തി. പതിവില്‍നിന്നു വിഭിന്നമായി സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎം പാര്ട്ടിഗ്രാമങ്ങളില്പോലും മികച്ച മുന്നേറ്റം നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് അവര്‍ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതിന്റെ നിരാശ ഇത്തവണ മാറുമെന്നാണ് അവരുടെ പ്രതീക്ഷ. കന്നഡ ഭാഷാന്യൂനപക്ഷമാണ് അവരുടെ പ്രധാന വോട്ട് ബാങ്ക് എന്നതിനാല്‍ നളിന്‍കുമാര്‍ കട്ടീല്‍ അടക്കമുള്ള കര്‍ണാടക നേതാക്കളെ ഇറക്കിയായിരുന്നു പ്രചാരണം.
ജില്ലാ പഞ്ചായത്തില്‍ ഇഞ്ചോടിഞ്ച്
എല്‍ഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തില്‍ വരുന്നതാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ പതിവ്. എല്ലാതവണയും ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഭരണം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നത്. കഴിഞ്ഞതവണ കൈവിട്ട ദേലംപാടി ഡിവിഷന് തിരിച്ചുപിടിക്കുകയും പുതുതായി രൂപീകരിച്ച ബേക്കല്‍ ഡിവിഷനിൽ വിജയിക്കുകയും ചെയ്ത് ഭരണം നിലനിര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമം.
കഴിഞ്ഞതവണ അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടിവന്ന ചെങ്കള തിരിച്ചുപിടിക്കുകയെന്നത് അഭിമാനപ്രശ്നമായിട്ടാണ് യുഡിഎഫ് കാണുന്നത്. ദേലംപാടി ഡിവിഷന് നിലനിര്‍ത്താനും കള്ളാര്‍, പിലിക്കോട്, ചെറുവത്തൂര്‍ ഡിവിഷനുകള്‍ പിടിച്ചെടുക്കാനും കഴിയുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ബിജെപിക്കും രണ്ടു സിറ്റിംഗ് സീറ്റുകളുണ്ട്. ഇതുകൂടാതെ വോര്‍ക്കാടി ഡിവിഷനിലും അവര്‍ അട്ടിമറിജയം പ്രതീക്ഷിക്കുന്നു.
പഞ്ചായത്തിലും ത്രികോണപ്പോര്
വെസ്റ്റ് എളേരി, പുല്ലൂര്‍-പെരിയ പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടത് മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ നിരാശ. ഇക്കുറി ഇവ രണ്ടും തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.
വോര്‍ക്കാടി, മഞ്ചേശ്വരം, മീഞ്ച, മുളിയാര്‍, ഉദുമ, പടന്ന പഞ്ചായത്തുകളാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. മുസ്ലിംലീഗിനേറ്റ തിരിച്ചടിയാണ് പലയിടത്തും യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകുന്നതില്‍ നിര്‍ണായകമായത്. നഷ്ടപ്പെട്ട സ്വാധീനമേഖലകള്‍ ഇക്കുറി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ യുഡിഎഫിന് സംശയമില്ല.
കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ മൂന്നു പഞ്ചായത്തുകളില്‍ ബിജെപിക്ക് ഭരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവിടങ്ങളില്‍ ഇക്കുറി വ്യക്തമായ ആധിപത്യം നേടിയെടുത്ത് അധികാരത്തിലേറുമെന്നാണ് ബിജെപിയുടെ അവകാശവാദം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ബ്ലോക്കുകളിലും നില മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട്. നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളില്‍ അനായാസം ജയിച്ചുകയറാമെന്നുതന്നെയാണ് അവരുടെ പ്രതീക്ഷ. പരപ്പ ബ്ലോക്കില്‍ ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം.
നഗരഭരണം പിടിക്കാന്‍
ജില്ലയിലെ ഏറ്റവും വലിയ നഗരസഭയായ കാഞ്ഞങ്ങാട് കഴിഞ്ഞ രണ്ടുതവണയാണ് യുഡിഎഫിന് കൈവിട്ടുപോയത്. അതു തിരിച്ചുപിടിക്കുകയെന്നതാവും യുഡിഎഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്.
മുസ്ലിംലീഗിന് ഒരു പരിധിവരെ പിടിച്ചുനില്‍ക്കാനായെങ്കിലും കോണ്‍ഗ്രസിന് വലിയ ക്ഷീണം സംഭവിച്ചു. ആറു വാര്‍ഡുകള്‍ ഭരിക്കുന്ന ബിജെപിയും നിര്‍ണായകശക്തിയാണ്. അതേസമയം കാസര്‍ഗോഡ് യുഡിഎഫിനും നീലേശ്വരത്ത് എല്‍ഡിഎഫിനും കാര്യമായ വെല്ലുവിളികളില്ല.
നീലേശ്വരത്ത് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷയെങ്കില്‍ ഇത്തവണയെങ്കിലും ഇവിടെ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കാസര്‍ഗോഡ് നഗരസഭയില്‍ മികച്ച പോരാട്ടത്തിന് ബിജെപി ഒരുങ്ങുമ്പോള്‍ കഴിഞ്ഞതവണ ഇവിടെ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത നാണക്കേട് മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
Kerala
തൊടുപുഴ/കോട്ടയം/ പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പോളിംഗ് ശതമാനം കുറഞ്ഞു. ഇന്നലെ വൈകുന്നേരം ആറുവരെയുള്ള കണക്കിൽ ജില്ലയിൽ 66.78 ശതമാനം മാത്രമാണ് പോളിംഗ്. അന്തിമ കണക്ക് വരുന്പോൾ നേരിയ വ്യതിയാനം പ്രതീക്ഷിക്കുന്നു. 2020ൽ 69.72 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. രാവിലെതന്നെ ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാർ എത്തിയിരുന്നു. ഉച്ചയോടെ എല്ലായിടത്തും 50 ശതമാനത്തിലധികം പോളിംഗ് നടന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെ ബൂത്തുകളിൽ തിരക്കുണ്ടായില്ല.
വോട്ടർപട്ടികയിൽ പേരുള്ളവരിൽ നല്ലൊരു പങ്കും നാടുവിട്ടതാണ് പത്തനംതിട്ട ജില്ലയിൽ പോളിംഗ് ശതമാനത്തിലെ കുറവിനു പ്രധാന കാരണമായി കണക്കാക്കുന്നത്. ആൾത്താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന വീടുകളുടെ എണ്ണവും ജില്ലയിൽ കൂടുതലാണ്. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറു കാരണം പലയിടത്തും പോളിംഗ് തടസപ്പെട്ടു. യന്ത്രത്തകരാറു കാരണം രണ്ട് മണിക്കൂറിലേറെ കാത്തിരുന്ന ശേഷം വോട്ടെടുപ്പ് ആരംഭിച്ച ബൂത്തുകളുമുണ്ട്.
ഇടുക്കിയിൽ 71.71 ശതമാനം
ഇടുക്കി ജില്ലയിൽ 71.71 ശതമാനം പോളിംഗ്. കോവിഡ് ഭീഷണിയുടെ നിഴലിൽ 2020ൽ നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ 74.68 ശതമാനമായിരുന്നു പോളിംഗ്. 9,12,133 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 6,54,070 വോട്ടുകൾ പോൾ ചെയ്തു. തൊടുപുഴ നഗരസഭയിൽ 79.17 ശതമാനവും കട്ടപ്പന നഗരസഭയിൽ 70.67 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
തൊടുപുഴ നഗരസഭ മൂന്നാംവാർഡായ വേങ്ങത്താനത്ത് ഇക്കുറി റിക്കാർഡ് പോളിംഗാണ് നടന്നത്. 98.57 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്. ചില കേന്ദ്രങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയെങ്കിലും വൈകാതെ തകരാറുകൾ പരിഹരിച്ച് വോട്ടിംഗ് സുഗമമാക്കി.
വട്ടവട പഞ്ചായത്തിലെ കടവരി വാർഡിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ കള്ളവോട്ടിനെചൊല്ലി നേരിയ സംഘർഷമുണ്ടായി. ഇതേ തുടർന്നു ബിജെപി ഇന്ന് വട്ടവട പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
കഴിഞ്ഞ 15 വർഷമായി സിപിഎം എതിരില്ലാതെ വിജയിക്കുന്ന വാർഡാണിത്. ഇത്തവണ ബിജെപി ഇവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നു. രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലും പോളിംഗ് സുഗമമായി നടന്നു.
ഇവിടെ 68.22 ശതമാനമായിരുന്നു പോളിംഗ്. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഞായറാഴ്ച ഇവിടെ നേരിട്ടെത്തി ഒരുക്കം വിലയിരുത്തിയിരുന്നു. കരുണാപുരം പഞ്ചായത്തിലെ 13-ാംവാർഡിൽ അപ്പാപ്പികട രണ്ടാംബൂത്തിൽ വോട്ട് ചെയ്ത് ശേഷം മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചത് ദാരുണസംഭവമായി.
കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്താണ് (20) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയായിരുന്നു സംഭവം.
കോട്ടയത്ത് 70.91 ശതമാനം
കോട്ടയം ജില്ലയില്‍ 70.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മുനിസിപ്പാലിറ്റിയില്‍ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് 85.71 ശതമാനം. ബ്ലോക്ക് അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വൈക്കത്താണ് രേഖപ്പെടുത്തിയത്.
ആര്‍പ്പൂക്കരയിലും നീലൂരിലും ചെറിയ സംഘര്‍ഷം ഒഴിച്ചാല്‍ തെരഞ്ഞെടുപ്പ് പൊതുവേ സമാനധാനപരമായിരുന്നു. പലയിടത്തും വോട്ടിംഗ് മെഷീന് തകരാറിലായത് വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു. ജില്ലയിലെ മന്ത്രിമാരും പ്രമുഖ നേതാക്കാളും സമുദായ നേതാക്കളും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.
Kerala
ഇടുക്കി: നൂറ്റിനാലാം വയസിലും ആവേശം ചോരാതെ വാഴവര നാങ്കുതൊട്ടി പൗവ്വത്ത് ആന്റണി വർക്കി എന്ന അപ്പച്ചൻ തന്റെ കടമ നിറവേറ്റാനെത്തി.
അപ്പച്ചൻ തൊണ്ണൂറോളം കുടുംബാംഗങ്ങളുള്ള വലിയ കുടുംബത്തിന്റെ കാരണവരാണ്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓർമിപ്പിച്ചാണ് കേരളത്തിലെ ഏറ്റവും പ്രായമുള്ള ദന്പതിമാരിൽ ഒരാളായ അപ്പച്ചൻ മടങ്ങിയത്.
ഇരട്ടയാർ പഞ്ചായത്ത് പത്താം വാർഡിലെ വോട്ടറായ അപ്പച്ചൻ ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ദന്പതികളെന്ന ഖ്യാതി അപ്പച്ചനും 99കാരിയായ ഭാര്യ ക്ലാരമ്മയ്ക്കും സ്വന്തമാണ്.
നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ ക്ലാരമ്മ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. കേരളപ്പിറവിക്കുശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ തന്റെ എല്ലാ വോട്ടുകളും വിനിയോഗിച്ചിട്ടുണ്ട് അപ്പച്ചൻ. മികച്ച കർഷകൻ എന്നതിലുപരി ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകനുമാണ് ആന്റണി പൗവ്വത്ത്.
Kerala
തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന്റെ ഭാവിയെ കരുതി എല്ലാവരും ബിജെപിക്ക് അനുകൂലമായി വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തത്തുടർന്നു മൂന്നിടത്ത് മാറ്റിവച്ച തദ്ദേശതെരഞ്ഞെടുപ്പുകൾ മൂന്നുമാസത്തിനകം നടത്തും. നിലവിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായശേഷം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിന് വിജ്ഞാപനമിറക്കും.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബു, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥി ഹസീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
എന്നാൽ, മുത്തേടം, പാമ്പാക്കുട പഞ്ചായത്ത് വാർഡുകളിലെ വോട്ടർമാർ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തിലേക്കു മാത്രമാണ് പിന്നീട് വോട്ട് രേഖപ്പെടുത്തേണ്ടത്. കോർപറേഷനിൽ ഒരു വോട്ട് മാത്രമായതിനാൽ വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് പൂർണമായി മാറ്റി. പാമ്പാക്കുടയിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. മാറ്റിവച്ച സ്ഥലങ്ങളിൽ ഫെബ്രുവരിയിൽ വോട്ടെടുപ്പ് നടക്കാനാണു സാധ്യത.
വോട്ടെടുപ്പിനു തൊട്ടുമുമ്പുവരെ സ്ഥാനാർഥിയുടെ മരണം സംഭവിച്ചാൽ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കും.എന്നാൽ, തെരഞ്ഞെടുപ്പു തുടങ്ങുന്ന ഏഴു മണിക്കുശേഷം സ്ഥാനാർഥി മരിച്ചാൽ വോട്ടെടുപ്പു നടക്കും. മരിച്ച സ്ഥാനാർഥി ജയിച്ചാൽ മാത്രമാകും ഇവിടെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ഉൾപ്പെടെ മരിച്ചാൽ ഉപതെരഞ്ഞെടുപ്പു നടക്കുമെങ്കിലും നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പ്രധാനമായി മത്സരരംഗത്തുള്ളവർ മരിച്ചാൽ മാത്രമേ വോട്ടെടുപ്പു മാറ്റിവയ്ക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട ചട്ടത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഏതാനും വർഷം മുമ്പു ഭേദഗതി വരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.
വൈകുന്നേരം ആറുവരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിംഗ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും.
ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതുവരെ വോട്ടെടുപ്പ് തുടരും.
നോട്ടയും വിവിപാറ്റും ഇല്ല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകൻ തിരിച്ചറിയൽ രേഖ കൈയിൽ കരുതണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽനിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
വോട്ടർമാർ നടപടിക്രമങ്ങൾ പാലിക്കണം
വോട്ടർമാർ വോട്ടിംഗ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അഭ്യർഥിച്ചു. വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുന്പോൾ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടി, വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിംഗ് സ്ലിപ്പ് നൽകും. സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ് ഏൽപ്പിക്കണം.
ഉദ്യോഗസ്ഥൻ കണ്ട്രോൾ യൂണിറ്റിലെ ബട്ടണ്‍ അമർത്തി ബാലറ്റ് യൂണിറ്റുകൾ വോട്ടിംഗിനു സജ്ജമാക്കും. തുടർന്ന് സമ്മതിദായകൻ വോട്ടിംഗ് കന്പാർട്ട്മെന്റിലേക്കു നീങ്ങണം. ബാലറ്റ് യൂണിറ്റിൽ ഏറ്റവും മുകളിൽ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കാണാനാകും. ഇതു ബാലറ്റ് യൂണിറ്റുകൾ വോട്ട് രേഖപ്പെടുത്താൻ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരേയുള്ള ബട്ടണിൽ വിരൽ അമർത്തിയാൽ ദീർഘമായ ബീപ് ശബ്ദം കേൾക്കുകയും വോട്ട് രേഖപ്പെടുത്തൽ പൂർണമാവുകയും ചെയ്യും. ശേഷം വോട്ടർക്ക് മടങ്ങാം.
കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടർ ഒരു വോട്ടുമാത്രം ചെയ്താൽ മതി. ത്രിതല പഞ്ചായത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്നു വോട്ടുകൾ രേഖപ്പെടുത്തണം. വോട്ടിംഗ് കന്പാർട്ട്മെന്റിലെ മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യത്തെ ബാലറ്റ് യൂണിറ്റിൽ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലുമാണ് പതിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്നു തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുന്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേട്ട് വോട്ട് രേഖപ്പെടുത്തൽ പൂർണമാകും.
തെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലാത്തപക്ഷം താത്പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവപ്പു നിറത്തിലുള്ള അവസാന ബട്ടണ്‍ അമർത്തി വോട്ടിംഗ് പൂർത്തിയാക്കാം.
വോട്ട് രേഖപ്പെടുത്തൽ പൂർണമാകുന്പോൾ നീണ്ട ഒരു ബീപ് ശബ്ദം കേൾക്കാനാകും. മൂന്ന് തലത്തിലെയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ എൻഡ് ബട്ടണ്‍ അമർത്തേണ്ട ആവശ്യമില്ല. എൻഡ് ബട്ടണ്‍ അമർത്തിക്കഴിഞ്ഞാൽ ആ വോട്ടർക്ക് പിന്നീട് വോട്ട് ചെയ്യാനാകില്ല.
ഒരേസമയം ഒന്നിൽ കൂടുതൽ ബട്ടണ്‍ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അതുപോലെ ഒന്നിൽ കൂടുതൽ തവണ ഒരേ ബട്ടണിൽ അമർത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക.
വൈകുന്നേരം ആറിനു ബൂത്തിലെത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാം
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം ആറു വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിംഗ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ്പ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.
Kerala
കണ്ണൂർ: തെരഞ്ഞെടുപ്പിനു മുമ്പേ വിജയം ആഘോഷിക്കുന്ന പതിവ് കണ്ണൂരിൽ ഇത്തവണയും തെറ്റിച്ചില്ല. മത്സരം പോലുമില്ലാതെ 14 വാർഡുകളിലെ വിജയവുമായാണ് കണ്ണൂരിൽ ഇടതാധിപത്യത്തിന്റെ തുടക്കം.
ആന്തൂർ നഗരസഭയിൽ അഞ്ചും കണ്ണപുരം, മലപ്പട്ടം ഗ്രാമപഞ്ചായത്തുകളിൽ ആറും മൂന്നും വാർഡുകളിലാണ് ഈ ജയം. എതിർ സ്ഥാനാർഥിയില്ലാത്ത വാർഡുകളിൽ ഒറ്റയടിക്ക് ഇത്രയും പേരെ വിജയിപ്പിച്ചതിന്റെ ആഘോഷവും നടന്നു. എന്നാൽ, കഴിഞ്ഞ തവണ 18 പേർ ജയിച്ചിടത്ത് 14 ആക്കാൻ കഴിഞ്ഞെന്ന ആശ്വാസമാണ് യുഡിഎഫിന്.
ലോക്സഭാ തെരഞ്ഞടുപ്പിൽ മാത്രമാണ് കണ്ണൂരിന്റെ ഇടതാധിപത്യം തകരുന്നത്. കോർപറേഷൻ ഒഴികെ ജില്ലാ പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്കുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിലെല്ലാം ഇടത് മേധാവിത്വമാണ്.
സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപറേഷൻ കണ്ണൂർ എന്നതാണ് ഇടതിനുള്ള ഏക സങ്കടവും. ഒരു നഗരസഭയിലും 10 ഗ്രാമപഞ്ചായത്തുകളിലും രണ്ടു ബ്ലോക്കിലും പ്രതിപക്ഷമില്ലാതെയാണ് ഇടത് ഭരണം.
കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് - 35, എൽഡിഎഫ് - 19, ബിജെപി - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് - 17, യുഡിഎഫ് - ഏഴ് എന്നിങ്ങനെയുമാണ്.
ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിൽ 57 ഇടത്തും എൽഡിഎഫാണ്. 14 എണ്ണം യുഡിഎഫ്. ഒമ്പത് നഗരസഭകളിൽ ആറും എൽഡിഎഫിന്റേത്. മൂന്നെണ്ണമാണ് യുഡിഎഫിനുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10ഉം എൽഡിഎഫിന്റേത്. യുഡിഎഫിന് ഒരെണ്ണം മാത്രമാണുള്ളത്.
എൽഡിഎഫ്-യുഡിഎഫ് പ്രതീക്ഷ
പിണറായി സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളാണ് എല്‍ഡിഎഫിന്റെ പ്രധാന ആയുധം. മൂന്നാം പിണറായി സര്‍ക്കാരിനു തുടക്കമിടാന്‍ കണ്ണൂര്‍ കോര്പറേഷന് പിടിച്ചെടുക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോര്‍പറേഷനായ കണ്ണൂര്‍ നിലനിര്‍ത്തിക്കൊണ്ട് ത്രിതല പഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
കേരള കോൺഗ്രസ്-എം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പേ മുന്നണി വിട്ടതിനാൽ മലയോര പഞ്ചായത്തുകളിൽ പലയിടത്തും നേരിയ ഭൂരിപക്ഷത്തിൽ വിജയം നഷ്ടമായിരുന്നു. എന്നാൽ, ഇക്കുറി വന്യമൃഗശല്യം പോലുള്ള വിഷയങ്ങളില്‍ ഇടതു സർക്കാർ സ്വീകരിച്ച നിലപാടുകളിലുള്ള ജനങ്ങളുടെ എതിർപ്പ് മലയോര പഞ്ചായത്തുകളിൽ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകള്‍, കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സിപിഎമ്മിന്റെ ഏകാധിപത്യവും രാഷ്ട്രീയ അക്രമവും യുഡിഎഫും എന്‍ഡിഎയും പ്രചാരണ വിഷയമാക്കുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റേണ്ടിവന്നതും യുഡിഎഫ് ചർച്ചയാക്കുന്നുണ്ട്. പയ്യന്നൂർ നഗരസഭയിൽ സിപിഎം നിർത്തിയ സ്ഥാനാർഥി പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ടതും സിപിഎമ്മിന് വിനയായി.
കണ്ണൂരിൽ ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്ലെങ്കിലും ഇരിട്ടി, തലശേരി നഗരസഭകളിൽ ബിജെപി നിർണായകമാണ്. ഇത്തവണ 350 സീറ്റുകളിൽ എൻഡിഎ മുന്നണി മത്സരിക്കുന്നില്ല. എങ്കിലും വോട്ട് വിഭജനത്തിലൂടെ പ്രധാന മുന്നണികളെ സ്വാധീനിക്കാന്‍ എൻഡിഎയ്ക്കു കഴിയും.
മുന്നണികൾക്കു ശല്യമായി വിമതർ
വിമതസ്ഥാനാർഥികൾ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നത് എൽഡിഎഫിനും യുഡിഎഫിനും ഗുരുതര പ്രശ്നമാണ്. നിർണായക വാർഡുകളിൽ വോട്ട് വിഭജനം തെരഞ്ഞെടുപ്പു ഫലത്തെ സാരമായി ബാധിച്ചേക്കാം. കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്നു പ്രധാന ഡിവിഷനുകളിലും പയ്യന്നൂര്‍ നഗരസഭയിൽ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള വിമതരും സജീവമാണ്. പാനൂര്‍ നഗരസഭയിലും ന്യൂമാഹി, പേരാവൂര്‍, ശ്രീകണ്ഠപുരം, ചെങ്ങളായി, നടുവിൽ പഞ്ചായത്തുകളിലും വിമതര്‍ ഉറച്ചുനില്‍ക്കുന്നു.
നടുവില്‍ പഞ്ചായത്തില്‍ യുഡിഎഫ് വിമതനെ സിപിഎം പിന്തുണയ്ക്കുന്നതും, മുണ്ടേരി പഞ്ചായത്തില്‍ കോര്പറേഷന് ഇടതു മേയര്‍ സ്ഥാനാര്‍ഥിയുടെ സഹോദരി വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും ശ്രദ്ധേയമാണ്.
ചെറിയ വോട്ട് വ്യത്യാസത്തില്‍ ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്ന സാഹചര്യത്തില്‍, വിമതര്‍ പിടിച്ചെടുക്കുന്ന ഓരോ വോട്ടും മുന്നണികൾക്ക് നിര്‍ണായകമാകും. കണ്ണൂര്‍ കോര്പറേഷന് പോലുള്ള യുഡിഎഫ് കോട്ടകളില്‍ വിമതപ്രശ്നം എല്‍ഡിഎഫിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കാനും സാധ്യതയുണ്ട്. എന്നാൽ, ഭരണത്തുടർച്ചയ്ക്കായി കോർപറേഷനിൽ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്.
Kerala
കൽപ്പറ്റ: മലയോരജില്ലയായ വയനാട്ടിൽ ശൈത്യം ആരംഭിച്ചെങ്കിലും ചൂടുപിടിച്ച പ്രചാരണ പോരാട്ടമാണു മുന്നണികൾ നടത്തുന്നത്. സാധാരണ നവംബർ പകുതിയോടെ എത്താറുള്ള കനത്ത തണുപ്പ് ഇത്തവണ വൈകിയാണെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു തണുപ്പും മഴയും ഉച്ചവെയിലും തടസമല്ലെന്ന് സ്ഥാനാർഥി പ്രചാരണങ്ങൾ തെളിയിക്കുന്നുണ്ട്.
പിന്നാക്ക ജില്ലയായ വയനാട് അഭിമുഖീകരിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ചുരം ബദൽ പാതയും റെയിൽ ഗതാഗതവും തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ല. സംസ്ഥാന സർക്കാർ നേരിടുന്ന ശബരിമല സ്വർണമോഷണംപോലും വയനാടൻ വോട്ടർമാർ കണക്കിലെടുത്ത മട്ടില്ല. പഞ്ചായത്തിലെയും ജില്ലയിലെയും വികസനവും സ്ഥാനാർഥികളുടെ കഴിവുമാണ് തങ്ങളുടെ മെംബർമാരെ തെരഞ്ഞെടുക്കുന്നതിന് വോട്ടർമാർ നിശ്ചയിച്ച മാനദണ്ഡം.
യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നാണ് വയനാട്. തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് വയനാടിനുള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ഭരണകേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്പോൾ നില മെച്ചപ്പെടുത്തുകയെന്നതാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭകളിലെല്ലാം വാർഡുകളുടെ എണ്ണത്തിലുണ്ടായ വർധന തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണു മുന്നണികൾ.
യുഡിഎഫ് ഭരിച്ച ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞതവണ ഇടത്, വലത് മുന്നണികൾ എട്ടു വീതം സീറ്റ് നേടി സമദൂരം പാലിച്ചു. ഇക്കാരണത്താൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെയാണു തെരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചു. ഇത്തവണ ഡിവിഷനുകളുടെ എണ്ണം 17 ആയി ഉയർന്നിട്ടുണ്ട്.
യുഡിഎഫിന് എക്കാലവും അനുകൂലമായി നിൽക്കുന്ന ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽഡിഎഫ് ഞെട്ടിക്കുന്ന മുന്നേറ്റമാണു നടത്തിയത്. യുഡിഎഫിന്റെ കുത്തക ഡിവിഷനുകളായ വെള്ളമുണ്ട, മേപ്പാടി, പനമരം എന്നിവിടങ്ങളിലെ അപ്രതീക്ഷിത ജയമാണ് അവർക്ക് അന്നു കരുത്തായത്. എന്നാൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി ഭരണത്തിലെത്താനുള്ള പണിപ്പുരയിലാണ് യുഡിഎഫ്. ഇതിനു തടയിട്ട് ഭരണം പിടിക്കാനുള്ള ഒരുക്കങ്ങളിലാണ് എൽഡിഎഫുമുള്ളത്.
യുഡിഎഫിൽ കോണ്‍ഗ്രസ് 11 സീറ്റിലും മുസ്ലിം ലീഗ് ആറു സീറ്റിലുമാണ് മത്സരിക്കുന്നത്. എൽഡിഎഫിലാകട്ടെ സിപിഎം 12 സീറ്റിലും സിപിഐ, ആർജെഡി എന്നിവ രണ്ടു സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മത്സരരംഗത്ത്. എൻഡിഎയിൽ ബിജെപിയാണ് 17 സീറ്റിലും മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 58 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
നാലു ബ്ലോക്ക് പഞ്ചായത്തും മൂന്നു മുനിസിപ്പാലിറ്റികളും 23 ഗ്രാമപഞ്ചായത്തുകളുമാണ് വയനാട് ജില്ലയിൽ. കഴിഞ്ഞതവണ ജില്ലയിലെ നാലു ബ്ലോക്ക് പഞ്ചായത്തുകളിൽ കൽപ്പറ്റ, പനമരം ബ്ലോക്കുകൾ യുഡിഎഫിനും മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകൾ എൽഡിഎഫിനുമായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ മാനന്തവാടി യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 59 ബ്ലോക്ക് ഡിവിഷനുകളാണ് ജില്ലയിൽ.
മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞതവണ യുഡിഎഫിനായിരുന്നു മുൻതൂക്കം. വയനാട്ടിൽ മൂന്നു മുനിസിപ്പാലിറ്റികളിലും ഭരണം ഇല്ലാതിരുന്ന യുഡിഎഫ്, എൽഡിഎഫിൽനിന്ന് രണ്ടു നഗരസഭകളാണു കഴിഞ്ഞതവണ പിടിച്ചെടുത്തത്. കൽപ്പറ്റയിലും മാനന്തവാടിയിലും ഭരണം പിടിച്ച യുഡിഎഫിന് സുൽത്താൻ ബത്തേരിയിൽ മുന്നേറ്റം നടത്താൻ സാധിച്ചില്ല. 103 മുനിസിപ്പൽ ഡിവിഷനുകളാണ് ജില്ലയിൽ. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ മുനിസിപ്പൽ കൗണ്സിലുകളിലേക്ക് ആകെ 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടിയിൽ 115, സുൽത്താൻ ബത്തേരിയിൽ 113, കൽപ്പറ്റയിൽ 91 എന്നിങ്ങനെ സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
23 ഗ്രാമപഞ്ചായത്തുകളുള്ള വയനാട്ടിൽ വാർഡുകൾ 450 ആയി വർധിച്ചിട്ടുണ്ട്. 16 ഗ്രാമപഞ്ചായത്തിലും കഴിഞ്ഞതവണ യുഡിഎഫ് ആയിരുന്നു ഭരണം നടത്തിയത്. ഏഴിടങ്ങളിലാണ് എൽഡിഎഫിനു ഭരിക്കാനായത്. എൽഡിഎഫിന്റെ കുത്തക പഞ്ചായത്തുകളടക്കം പിടിച്ചെടുത്തായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് തേരോട്ടം നടത്തിയത്. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേതന്നെ ചില ഗ്രാമപഞ്ചായത്ത് വാർഡുകളിൽ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയുണ്ടായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സ്ഥാനാർഥിനിർണയത്തോടെ ചില നേതാക്കൾ പാർട്ടി മാറിയതും നിരവധി റിബൽ സ്ഥാനാർഥികൾ പ്രത്യക്ഷപ്പെട്ടതും മുന്നണികൾക്കു തിരിച്ചടിയായി. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നിസാര വോട്ടുകൾക്കാണെന്നതാണ് മുന്നണി സ്ഥാനാർഥികൾ റിബലുകളെ ഭയപ്പെടാൻ കാരണം.
വോട്ടർമാർ പോളിംഗ് ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നണികൾ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നേറുകയാണ്. സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽ കാണാനും വോട്ടുറപ്പിക്കാനുമുള്ള തിരക്കിലാണ്. വോട്ടർമാർ ആരെ കൊള്ളും ആരെ തള്ളും എന്നറിയാൻ തെരഞ്ഞെടുപ്പുഫലം വരുന്ന 13 വരെ കാത്തിരുന്നേ മതിയാകൂ.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഹരിത മാർഗനിർദേശങ്ങൾക്കനുസരിച്ച് ഹരിത ബൂത്തുകൾ സജ്ജമായി.
സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളും ഹരിതചട്ടം പാലിക്കുന്നതിനു പുറമേ വിവിധ ജില്ലകളിലായി നിരവധി ബൂത്തുകൾ ‘മാതൃക ഹരിത ബൂത്തുകൾ’എന്ന നിലയിലും സജ്ജമാക്കിയിട്ടുണ്ട്.
ആദ്യഘട്ടമായി 595 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 11168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 15,432 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇവയെല്ലാം ഹരിത ചട്ടം പാലിക്കുന്നവയാണ്.
എല്ലാ ബൂത്തുകളിലും ജൈവ, അജൈവ മാലിന്യങ്ങൾ ഇടുന്നതിന് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി ഗ്ലാസ് ടംബ്ലർ, സ്റ്റീൽ ഗ്ലാസ് എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ, 814 പോളിംഗ് ബൂത്തുകൾ മാതൃക ഹരിത ബൂത്തുകളായി പ്രകൃതി സൗഹൃദമായി സജ്ജമാക്കിയിട്ടുണ്ട്.
574 മാതൃകാ ബൂത്തുകളുമായി എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മാതൃകാ ഹരിതബുത്തുകൾ സജ്ജമാക്കിയിട്ടുള്ളത്. ഓല, മുള, ഈറ്റ, പനമ്പ്, തഴപ്പായ, വാഴയില, മാവില, കുരുത്തോല, പേപ്പർ, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃക ഹരിത ബൂത്തുകൾ അലങ്കരിച്ചിട്ടുള്ളത്. ഈ ബൂത്തുകളിൽ ഹരിത സന്ദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ജൈവ-അജൈവ മാലിന്യങ്ങൾ വെവ്വേറെ നിക്ഷേപിക്കുന്നതിനായി പ്രകൃതിസൗഹാർദപരമായ ഓലകൊണ്ടും പനയോലകൊണ്ടും ഉണ്ടാക്കിയ ‘ബിന്നുകൾ’ (വല്ലങ്ങൾ) ചില ജില്ലകൾ സജ്ജീകരിച്ചിട്ടുണ്ട്.
മിക്ക ജില്ലകളിലും കളക്ഷൻ/ ഡിസ്ട്രിബ്യൂഷൻ സെന്ററുകളിൽ ഹരിതകർമ സേനയെയും നിയോഗിച്ചിട്ടുണ്ട്.തിരുവനന്തപുരം ഉൾപ്പെടെ ചില ജില്ലകളിൽ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്, ഹരിതചട്ടം ഉറപ്പാക്കിക്കൊണ്ട് സ്റ്റീൽ/സിറാമിക് പ്ലേറ്റുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
Kerala
ചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ഉച്ചഭാഷിണി പ്രചാരണം നടത്തിയതിലൂടെ സർക്കാർ ഖജനാവിലെത്തിയത് 12 കോടിയിലധികം രൂപ.
വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തിയതിന്റെ പെർമിറ്റ് (അനുമതി ) നുള്ള ഫീസായി ലഭിച്ചതാണ് ഈ തുക. ഒരു ദിവസം ഉച്ചഭാഷിണി പ്രചാരണം നടത്തുന്നതിനുള്ള പെർമിറ്റ് ഫീസ് 750 രൂപയാണ്. മിക്കവാറും സ്ഥാനാർഥികൾ ഏറ്റവും കുറഞ്ഞത് രണ്ട് ഉച്ചഭാഷിണി പ്രചാരണം നടത്തിയിട്ടുണ്ട്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 23576 വാർഡുകളിലായി 75632 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവർ രണ്ടു ദിവസം വീതം ഉച്ചഭാഷിണി പ്രചാരണം നടത്തിയാൽ തന്നെ 11,34,48000 രൂപയാകും.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ ഒന്നിലധികം വാഹനങ്ങളിൽ മൂന്ന് ദിവസത്തിലധികം ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടുണ്ട്. കൃത്യമായ കണക്ക് ലഭിക്കുമ്പോൾ ഇത് 12 കോടിയിലധികമായി മാറും.
Kerala
ആലുവ: ന്യൂജെൻ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ഇൻസ്റ്റഗ്രാം റീലുകൾക്കും വാട്സാപ് വീഡിയോകൾക്കും ഹൈ ഡിമാൻഡ്. പാരഡി ഗാനങ്ങളിൽ ട്രെൻഡിംഗായി ശാന്തമീ രാത്രിയിൽ.., മിന്നൽ വള.., പാലാ പള്ളി.. എന്നിവയും. വോട്ടെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കിനിൽക്കേ പ്രഫഷണലുകളും അല്ലാത്തവരും ഒരുപോലെ രാവും പകലും ചെലവിട്ടാണ് അണിയറയിൽ ഡിജിറ്റൽ സൃഷ്ടികൾ തയാറാക്കുന്നത്.
പ്രചാരണബോർഡുകളിലും പോസ്റ്ററുകളിലും മുഴുവനായി വിശ്വാസമർപ്പിക്കാതെ സ്ഥാനാർഥികൾ ഡിജിറ്റൽ പ്രചാരണം ശക്തമാക്കിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മുദ്രാവാക്യം, അനൗൺസ്മെന്റ്, സ്ഥാനാർഥി വിവരണം തുടങ്ങിയവ വീഡിയോ ഫോർമാറ്റിലാക്കിയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. ആവശ്യപ്പെടുന്നവർക്ക് സഹായം നൽകുന്നുണ്ടെന്ന് കവി കൂടിയായ റീമോൾ ജോജു അലക്സാണ്ടർ പറഞ്ഞു.
കഴിഞ്ഞ തവണത്തെപ്പോലെ വൻതോതിൽ പാരഡികൾ ഇത്തവണയില്ലെങ്കിലും റിക്കാർഡിംഗ് സ്റ്റുഡിയോകളിൽ ഗാനങ്ങൾ നിർമിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രമായ ജോണിവാക്കറിലെ ‘ശാന്തമീ രാത്രിയിൽ..’ ഗാനം മോഹൻലാൽ ചിത്രമായ ‘തുടരും’ സിനിമയിൽ ഉൾപ്പെടുത്തിയതോടെയാണ് വീണ്ടും പ്രചാരണഗാനങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചത്. അന്നുമിന്നും മാപ്പിളപ്പാട്ടുകൾ പ്രിയം തന്നെ. പെട്ടെന്ന് ഏറ്റുപാടാനാകുമെന്ന പ്രത്യേകതയാണ് മാപ്പിളപ്പാട്ടിനെ സ്വീകാര്യമാക്കുന്നതെന്ന് സംഗീത സംവിധായകൻ കൂടിയായ അനിൽകുമാർ നിള പറഞ്ഞു.
‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..’ തുടങ്ങിയ കലാഭവൻ മണി ഹിറ്റുകൾക്കും പട്ടികയിൽ ഇടമുണ്ട്. പകർപ്പവകാശ പ്രശ്നങ്ങൾ കാരണം സ്വന്തമായ ട്യൂണുകളും പരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സ്റ്റുഡിയോ ഉടമയായ ജോസഫ് നാദം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം സംസ്ഥാനത്തു പരക്കെ സംഘർഷസാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
ശബരിമല സ്വർണക്കൊള്ള വിവാദം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന ലൈംഗികപീഡന വിവാദം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാകും തെരഞ്ഞെടുപ്പു ഫലം വരുന്നതിനു പിന്നാലെ വ്യാപക രാഷ്ട്രീയ സംഘർഷത്തിനു സാധ്യതയെന്ന് പോലീസ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയത്. 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.
ഇതേത്തുടർന്ന്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ, ഡിജിപിക്ക് റിപ്പോർട്ട് നൽകി. സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാരെയും ഉൾപ്പെടുത്തി പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം എല്ലാ ജില്ലകളിലും വിളിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.
അടുത്ത ദിവസങ്ങളിലായി കളക്ടർമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും. ഇന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ജില്ലാ കളക്ടർമാർ, തെരഞ്ഞെടുപ്പു നിരീക്ഷകർ, ചെലവു നിരീക്ഷകർ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചിട്ടുണ്ട്.
എന്നാൽ, പരസ്യപ്രചാരണം സമാപിക്കുന്ന കലാശക്കൊട്ട് അടക്കമുള്ള സമയത്തോ വോട്ടെടുപ്പു ദിവസങ്ങളിലോ വലിയ സംഘർഷസാധ്യത പോലീസ് റിപ്പോർട്ട് ചെയ്തിട്ടില്ല.
തെരഞ്ഞെടുപ്പു സുരക്ഷാ ജോലികൾക്കായി 75,000 പോലീസുകാരുടെ സേവനം വേണ്ടിവരുമെന്നാണ് സംസ്ഥാന പോലീസ് മേധാവി, തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ സ്പെഷൽ പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിക്കാനും അനുമതി നൽകി.
തിരുവനന്തപുരം: പ്രശ്ന ബാധിത ബൂത്തുകളിൽ സ്ഥാനാർഥികൾക്ക് സ്വന്തം ചെലവിൽ വീഡിയോ ചിത്രീകരണം നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകി. കള്ളവോട്ട് അടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ചിത്രീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പൂർണമായി തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറണമെന്ന വ്യവസ്ഥയോടെയാണ് നടപടി.
വരാണാധികാരികൾക്ക് ഇതിനുള്ള അപേക്ഷ സമർപ്പിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജില്ലാ കളക്ടർമാർക്ക് വീഡിയോ ചിത്രീകരണത്തിന് അനുമതി നൽകാം. ഇതും സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തന ചെലവിൽ ഉൾപ്പെടുത്തും.
സംസ്ഥാനത്താകെ ഇതുവരെ 2448 പ്രശ്നബാധിത ബൂത്തുകളുണ്ട്. കണ്ണൂരിലാണ് പ്രശ്ന ബാധിത ബൂത്തുകൾ കൂടുതൽ.
Kerala
തിരുവനന്തപുരം: ഏഴു ജില്ലകളിലായി ഒൻപതിനു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്നത് 1.32 കോടി വോട്ടർമാർ. ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകുന്നേരം ആറിനു സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്നത്.
ഈ ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. പരസ്യപ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഒരു സ്ഥലത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കലാശക്കൊട്ട് നടത്തരുതെന്നാണു പ്രധാന നിർദേശം.
പൊതുജനങ്ങൾക്കു മാർഗ തടസം സൃഷ്ടിക്കാൻ പാടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒൻപതിന് വൈകുന്നേരം ആറുവരെ പരസ്യ പ്രചാരണമാകാം.
രാവിലെ ഏഴുമുതൽ വൈകുന്നരം ആറു വരെയാണ് വോട്ടെടുപ്പ്. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെങ്കിലും കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ വോട്ടെടുപ്പില്ല.
14 ഇടത്തും ഇടതു സ്ഥാനാർഥികൾക്ക് എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.
ഒന്നാംഘട്ടം ഒമ്പതിന്
ആകെ വോട്ടർമാർ-1,32,83,739
പുരുഷന്മാർ-62,51,219
സ്ത്രീകൾ-70,32,444
ട്രാൻസ്ജെൻഡർ-126
പ്രവാസികൾ-456
തദ്ദേശ സ്ഥാപനങ്ങൾ-595
ഗ്രാമപഞ്ചായത്തുകൾ-471
ബ്ലോക്ക് പഞ്ചായത്തുകൾ-75
മുനിസിപ്പാലിറ്റി-39
കോർപറേഷൻ-3
ജില്ലാപഞ്ചായത്ത്-7
ആകെ വാർഡുകൾ-11,168
ഗ്രാമപഞ്ചായത്ത്-8310
ബ്ലോക്ക്-1090
ജില്ലാ പഞ്ചായത്ത്-164
മുനിസിപ്പാലിറ്റി-1371
കോർപറേഷൻ-233
സ്ഥാനാർഥികൾ-36,630
പുരുഷന്മാർ-17,056
സ്ത്രീകൾ-19,573
ട്രാൻസ്ജെൻഡർ-1
രണ്ടാംഘട്ടം 11ന്
ആകെ വോട്ടർമാർ-1,53,78,937
പുരുഷന്മാർ-72,65,710
സ്ത്രീകൾ-81,13,064
ട്രാൻസ്ജെൻഡർ-163
പ്രവാസി-3293
തദ്ദേശ സ്ഥാപനങ്ങൾ-604
ഗ്രാമപഞ്ചായത്ത്-470
ബ്ലോക്ക് പഞ്ചായത്ത്-77
മുനിസിപ്പാലിറ്റി-47
കോർപറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ വാർഡുകൾ-12,408
ഗ്രാമപഞ്ചായത്ത്-9,027
ബ്ലോക്ക് പഞ്ചായത്ത്-1,177
ജില്ലാ പഞ്ചായത്ത്-182
മുനിസിപ്പാലിറ്റി-1834
കോർപറേഷൻ-188.
Kerala
തൃശൂർ: വോട്ടു ചോദിച്ചെത്തുന്ന സ്ഥാനാർഥികളിൽനിന്ന്, ‘വന്യമൃഗശല്യത്തിനെതിരേ കൂടെ നിൽക്കുമെന്ന് ഒപ്പിട്ടു നല്കിയാൽ മാത്രം വോട്ട്’ കാന്പയിനുമായി കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ).
സംസ്ഥാനതല കാന്പയിനു പഴയന്നൂരിലാണു തുടക്കം കുറിച്ചത്. വോട്ടു ചോദിച്ചെത്തിയ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ആവശ്യം അംഗീകരിച്ച് ഒപ്പിട്ടു നല്‍കുകയും ചെയ്തു. മലയോരജനതയ്ക്കും കർഷകർക്കും ‘ഒപ്പംനിൽക്കുന്നവർക്ക് വോട്ട്’ എന്നതാണു കാന്പയിന്റെ മുദ്രാവാക്യം.
കൃഷിയിടത്തിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കുന്ന കർഷകർക്കെതിരേ ക്രിമനൽ കേസ് എടുക്കരുതെന്ന നിലപാട് സ്വീകരിക്കുമെന്നും ഇതിന് അനുകൂലമായ തീരുമാനം സർക്കാരിനെക്കൊണ്ട് എടുപ്പിക്കാൻ പരിശ്രമിക്കുമെന്നും കർഷകർ പട്ടയഭൂമിയിൽ വച്ചുപിടിപ്പിച്ച മരങ്ങൾ മുറിച്ചുവിൽക്കാനാകുന്ന വിധത്തിൽ നിയമനിർമാണം നടത്താൻ പാർട്ടിയെ പ്രേരിപ്പിക്കുമെന്നും സമ്മതിച്ചാണ് സത്യപ്രസ്താവന ഒപ്പിട്ടു നല്‍കേണ്ടത്. ഇങ്ങനെ നൽകുന്ന സ്ഥാനാർഥികൾക്കു മാത്രമേ കിഫയുടെ അംഗങ്ങളും അനുഭാവികളും വോട്ടു ചെയ്യൂവെന്നാണ് കിഫയുടെ നിലപാട്.
ഏതെങ്കിലും ഒരു അതിര് വനമാണെങ്കിൽ ഭൂമി വിൽക്കാൻ ഡിഎഫ്ഒയുടെ എൻഒസിക്കുവേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. ഇതൊഴിവാക്കാൻ മലയോരജനതയുടെ കൂടെനിൽക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് ജോസ് വർക്കി ആവശ്യപ്പെട്ടു. ജെവിആർ കഴിഞ്ഞതും പട്ടയം കാത്തുകിടക്കുന്നതുമായ സ്ഥലങ്ങൾപോലും എൻഒസിയുടെ മറവിൽ പിടിച്ചെടുക്കുന്നതു സർക്കാർ കാണാതെ പോകരുതെന്നും ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ രാജൻ മോളത്ത്, ഇ.ജെ. സണ്ണി, ടി. രാംകുമാർ, ജിനോ ജോർജ് എന്നിവരും പങ്കെടുത്തു.
Kerala
കോഴിക്കോട്: എന്നും ചുവപ്പിനൊപ്പം നിന്ന ചരിത്രമാണു സാമൂതിരിയുടെ നാടിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടത്തോട്ട് ചാഞ്ഞ്, ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വലത്തോട്ട് ചാഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത്തോട്ട് ചായുന്ന ചരിത്രമാണു കോഴിക്കോടിനുള്ളത്. രണ്ട് ലോക്സഭാ മണ്ഡലവും 13 നിയമസഭാ മണ്ഡലവുമുള്ള ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല.
വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും ഓരോ സീറ്റുകള്‍ മാത്രമാണു നേരിയ ആശ്വാസം. സമാനമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെയും അവസ്ഥ. ജില്ലയില്‍ ഇടത് ആധിപത്യം തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കച്ചമുറുക്കി ബിജെപിയും രംഗത്തുണ്ട്. സംവിധായകന് വി.എം. വിനുവിനെ മേയര്‍സ്ഥാനാര്‍ഥിയായി രംഗത്തിറക്കാന്‍ ശ്രമിച്ച് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാൽ അവസാന നിമിഷം തള്ളിപ്പോയ നാണക്കേട് യുഡിഎഫിന് കോര്‍പറേഷനില്‍ ഉണ്ട്.
ചുവപ്പ് വിടാതെ...
കോര്പറേഷന് രൂപവത്കരിച്ചതു മുതല്‍ ഇടതുചായ്വാണ്. ആകെയുള്ള 75 കോര്പറേഷന് വാര്‍ഡുകള്‍ വിഭജനം കഴിഞ്ഞതോടെ ഇപ്പോള്‍ വാര്‍ഡുകളുടെ എണ്ണം 76 ആയി. 2010-ല്‍ യുഡിഎഫിന് കോര്‍പറേഷനില്‍ 34 സീറ്റ് ലഭിച്ചിരുന്നു. എല്‍ഡിഎഫിന് 41 സീറ്റും ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ യുഡിഎഫ് സീറ്റ് 20 ലേക്കു കുറയുകയും എല്‍ഡിഎഫ് സീറ്റ് 48 ലേക്ക് കുതിക്കുകയും ചെയ്തു. അട്ടിമറിജയം നടത്തി ബിജെപി ഏഴ് സീറ്റും കരസ്ഥമാക്കി. 2020-ൽ സ്ഥിതി വീണ്ടും മാറിമറിഞ്ഞു. 2015-ല്‍ 48 സീറ്റ് നേടിയ എല്‍ഡിഎഫ് 51-ലേക്കുയര്‍ന്നു. യുഡിഎഫ് ഇരുപതില്‍നിന്ന് 17-ലേക്കു ചുരുങ്ങി. ബിജെപിക്ക് 2015-ല്‍ ലഭിച്ച ഏഴു സീറ്റുകളേ 2020-ലും കിട്ടിയുള്ളൂ. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു മേയര്സ്ഥാനമെങ്കില് ഇത്തവണ ജനറലിലേക്ക് മാറി.
ജില്ലാ പഞ്ചായത്ത്
തുടര്‍ച്ചയായ 35-ാം വര്‍ഷവും കോഴിക്കോട് ജില്ലാ പഞ്ചായത്തിലും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. 2015-ല്‍ 27-ല്‍ 16 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചിരുന്നതെങ്കില്‍ എല്‍ജെഡി ഇടതിനൊപ്പമെത്തിയതോടെ സീറ്റുകള്‍ 18 ആയി. അതേ നിലയാണ് 2020-ലും ഉണ്ടായിരുന്നത്. എല്‍ഡിഎഫ്- 18, യുഡിഎഫ്- 9. നേരത്തേ 27 സീറ്റുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിനുശേഷം 28 സീറ്റായി.
ത്രിശങ്കുവിലായി മുക്കം
ഇടതുതേരോട്ടത്തിനിടയിലും കഴിഞ്ഞ തവണ യുഡിഎഫിന് ഏക ആശ്വാസം നല്‍കിയത് ആകെയുള്ള ഏഴ് നഗരസഭകളില്‍ നാലെണ്ണത്തിലുള്ള മുന്നേറ്റമായിരുന്നു. ഫറോക്ക്(യുഡിഎഫ്-20, എല്‍ഡിഎഫ്-17, എന്‍ഡിഎ-1), പയ്യോളി (യുഡിഎഫ്-21, എല്‍ഡിഎഫ്-14, എന്‍ഡിഎ-1), കൊടുവള്ളി( യുഡിഎഫ്-21, എല്‍ഡിഎഫ്-5, മറ്റുള്ളവര്‍-10 ), രാമനാട്ടുകര (യുഡിഎഫ്-17, എല്‍ഡിഎഫ്-12, മറ്റുള്ളവര്‍-2) തുടങ്ങിയ നഗരസഭകള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കൊയിലാണ്ടി (യുഡിഎഫ്-16, എല്‍ഡിഎഫ് -25, എന്‍ഡിഎ-3), വടകര (യുഡിഎഫ്-16, എല്‍ഡിഎഫ്-27, എന്‍ഡിഎ-3, മറ്റുള്ളവര്‍-1), മുക്കം(യുഡിഎഫ്-11, എല്‍ഡിഎഫ്-12, എന്‍ഡിഎ-1, മറ്റുള്ളവര്‍-9) എന്നീ നഗരസഭകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ഇതില്‍ ത്രിശങ്കുവിലായ മുക്കം നഗരസഭയില്‍ ലീഗ് വിമതന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തിയത്.
മേല്‍ക്കൈ നിലനിര്‍ത്തി ഇടതുമുന്നണി
കഴിഞ്ഞ തവണ ജില്ലയിലെ പഞ്ചായത്തുകളില്‍ സ്വാധീനം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്കു സാധിച്ചപ്പോള്‍ യുഡിഎഫിനു നില മെച്ചപ്പെടുത്താനായി. എന്‍ഡിഎ മുന്നണിക്ക് എവിടെയും കാര്യമായ സ്വാധീനമുണ്ടാക്കാനായിരുന്നില്ല. ആര്‍എംപിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണകള്‍ ചിലകേന്ദ്രങ്ങളില്‍ യുഡിഎഫിനു നേട്ടമാവുകയും ചെയ്തു. മൊത്തമുള്ള എഴുപത് പഞ്ചായത്തുകളില്‍ 43 ഇടത്താണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫിന് 27 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. കഴിഞ്ഞതവണ മലയോര മേഖലയിലാണ് ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടത്.
എല്‍ഡിഎഫ്
ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, 10 ബ്ലോക്ക് പഞ്ചായത്തുകൾ, മൂന്ന് നഗരസഭകൾ, 42 പഞ്ചായത്തുകൾ.
യുഡിഎഫ്
നാല് നഗരസഭ,
28 പഞ്ചായത്ത്,
രണ്ട് ബ്ലോക്ക് പഞ്ചായത്ത്.
എന്‍ഡിഎ
കോർപറേഷനിൽ
ഏഴ് വാര്‍ഡുകള്‍.
Kerala
തൃശൂര്‍: പൂരത്തിന്റെ വെടിക്കെട്ടുപോലെയാണ് തൃശൂരിനു തെരഞ്ഞെടുപ്പ്. കൂട്ടത്തോടെ എട്ടുനിലയില്‍ പൊട്ടിക്കാനും എടുത്തുയര്‍ത്താനും തട്ടകക്കാര്‍ക്കു മടിയില്ല. നിയമസഭയില്‍ യുഡിഎഫിനെ തറപറ്റിച്ചപ്പോള്‍, പാര്‍ലമെന്റില്‍ എല്‍ഡിഎഫിനെ നിലംപരിശാക്കി. ഒറ്റയാനായി എത്തിയ സുരേഷ് ഗോപിയെ പട്ടും വളയുമിട്ട് വാഴിച്ചു! പുറത്തെ മേളങ്ങള്ക്കപ്പുറം അടിയൊഴുക്കും പൂരപ്പറമ്പിലെ ജനക്കൂട്ടംപോലെ. അടുത്തനിമിഷം എങ്ങോട്ടു തിരിയുമെന്ന് ആര്‍ക്കുമറിയില്ല!
യുഡിഎഫിന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലുണ്ടായ ആധിപത്യം ഒഴിച്ചാല്‍ ജില്ലയില്‍ മുന്നേറ്റം ഇടതിനാണ്. രണ്ടു തദ്ദേ ശതെരഞ്ഞെടുപ്പുകളും എല്‍ഡിഎഫ് എടുത്തു. 2021ല്‍ 14 നിയമസഭാ മണ്ഡലങ്ങളില്‍ 13 ഇടത്തും വിജയിച്ചു. രണ്ടു ടേമുകളായി ജില്ലാ പഞ്ചായത്തും കോര്‍പറേഷനും എല്‍ഡിഎഫിന്റെ കൈകളിലാണ്. ഏഴു നഗരസഭകളില്‍ അഞ്ചെണ്ണവും 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 13 എണ്ണവും 86 പഞ്ചായത്തുകളില്‍ 69 എണ്ണവും മുന്നണിക്കൊപ്പം.
ഘടകകക്ഷികളുമായുള്ള ചില്ലറ അസ്വാരസ്യങ്ങള്‍ ഒഴിച്ചാല്‍ ഇക്കുറി കാര്യമായ പ്രശ്നങ്ങളില്ലാതെ എല്‍ഡിഎഫ് സീറ്റുവിഭജനം പൂര്‍ത്തിയാക്കി. ജനറല്‍ സീറ്റുകളില്‍ ആവശ്യമുന്നയിച്ചു കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ രംഗത്തുവന്നെങ്കിലും ജില്ലാ പ്രസിഡന്റ് തന്നെ അനുനയിപ്പിച്ചു പിന്‍വലിപ്പിച്ചു. വിവാദങ്ങള്‍ക്കു വീടുവീടാന്തരം മറുപടി നല്കി എണ്ണയിട്ട യന്ത്രംപോലെയാണ് മുന്നണി പ്രവര്‍ത്തനം. ഒഴിവു വേളകളില്‍ മന്ത്രിമാരും ഒപ്പമുണ്ട്. വിവാദങ്ങള്‍ തൊടാതെ വികസനമാണ് ചര്‍ച്ചയാക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളും ഇന്നു ജില്ലയില്‍ പ്രചാരണത്തിനെത്തും.
തൃശൂര്‍ കോര്പറേഷന് സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ്, മാലിന്യരഹിത ജില്ല, കേന്ദ്രസര്‍ക്കാരിന്റെ വൃത്തിയുള്ള നഗരം പുരസ്കാരങ്ങള്‍ നേടിയതും റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും അതിദാരിദ്ര്യമുക്ത പ്രഖ്യാപനങ്ങളും പട്ടയവിതരണവും അടിത്തട്ടില്‍ ചര്‍ച്ചയാക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഊന്നിയുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രചാരണവും കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്ക് ക്രമക്കേടുകളും നേതാക്കളുടെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തലും പ്രതികൂല സാഹചര്യങ്ങളാണ്. മുന്‍തൂക്കമില്ലാത്ത മണ്ഡലങ്ങളില്‍ അരിവാള്‍ ചുറ്റിക ചിഹ്നം ഒഴിവാക്കി സ്വതന്ത്രരെന്ന നിലയിലാണ് പലരെയും മത്സരിപ്പിക്കുന്നത്.
യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ തൃശൂരില്‍ ഒരു പതിറ്റാണ്ടായി പ്രധാന കേന്ദ്രങ്ങളില്‍ ഭരണമില്ല എന്നതിനാല്‍ ഇക്കുറി അവർക്കു ജീവന്മരണ പോരാട്ടമാണ്. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടായ പ്രതിസന്ധികള്‍ അകത്തളങ്ങളില്‍ തുടരുന്നു. കഴിഞ്ഞവട്ടം ജില്ലാ പഞ്ചായത്തില്‍ അഞ്ചു സീറ്റ് മാത്രമാണ് ലഭിച്ചത്. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഒരാളെ മാത്രമാണ് ജയിപ്പിക്കാന്‍ കഴിഞ്ഞത്.
കോര്‍പറേഷനില്‍ 24 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍, യുഡിഎഫ് വിമതനായി മത്സരിച്ച എം.കെ. വര്‍ഗീസിനെ മേയറാക്കി എല്‍ഡിഎഫ് അധികാരം പിടിച്ചു.കോര്പറേഷന് പിടിക്കുക നിര്‍ണായകമെങ്കിലും ഉറച്ച മൂന്നു സീറ്റുകളില്‍ വിമതരുണ്ട്. സീറ്റ് പ്രതീക്ഷിച്ച ജില്ലാ നേതാക്കള്‍ രാജിവച്ച് പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുന്നു.
സംസ്ഥാന നേതാക്കള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിനു പോകുന്നെന്ന പരാതിയുണ്ട്. സംസ്ഥാന തലത്തില്‍ ഉണ്ടായ വിവാദങ്ങളിലും ബാങ്ക് അഴിമതികളിലും ആശങ്കയുണ്ട്. എന്നാല്‍, തിരുവനന്തപുരം കോര്‍പറേഷനില്‍ കെ.എസ്. ശബരീനാഥനെ ഇറക്കിയതുപോലെ അടാട്ട് പഞ്ചായത്തില്‍ അനില്‍ അക്കരയെ മത്സരത്തിനിറക്കിയത് തെരഞ്ഞെടുപ്പ് അതീവഗൗരവത്തോടെയാണ് കാണുന്നത് എന്നു വ്യക്തമാക്കുന്നു. ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും അടിത്തട്ടില്‍ പ്രതിഫലിക്കുമെന്നു പ്രതീക്ഷിക്കുന്നു.
കോര്പറേഷന് വാര്‍ഡുകളിലും അവിണിശേരി പഞ്ചായത്തിലും അധികാരം പിടിച്ച ബിജെപി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പടുകൂറ്റന്‍ വിജയം നേടി എല്ലാവരെയും ഞെട്ടിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തൃശൂരില്‍നിന്ന് ബിജെപിക്ക് എംപിയെ ലഭിച്ചു. കെ. കരുണാകരന്റെ തട്ടകത്തില്‍ മകന് കെ. മുരളീധരനെയാണ് സുരേഷ് ഗോപി തറപറ്റിച്ചത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മകൾ പദ്മജ വേണുഗോപാലിനെ പാളയത്തില്‍ എത്തിക്കാനും കഴിഞ്ഞു. വികസനപ്രതീക്ഷകളും ചിട്ടയായ പ്രവര്‍ത്തനവുമാണ് ബിജെപിക്കു മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷം സമ്മാനിച്ചത്. പരമ്പരാഗത ന്യൂനപക്ഷ വോട്ടുകളും ലഭിച്ചെന്ന് അവർ അവകാശപ്പെടുന്നു.
ഇതിനുശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിലും കേന്ദ്ര പദ്ധതികളില്‍ ഊന്നിയാണ് എന്‍ഡിഎ പ്രചാരണം. കോര്പറേഷന് പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും മേയർ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ഡോ.വി. ആതിരയെ എതിര്‍പ്പിനെത്തുടര്‍ന്നു പിന്‍വലിക്കേണ്ടിവന്നു.
കോര്‍പറേഷനില്‍ തിളങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കു സീറ്റ് നല്‍കിയിട്ടുമില്ല. പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം സുരേഷ് ഗോപി കാഴ്ചവയ്ക്കുന്നില്ലെന്ന പരാതിയുണ്ട്. കഴിഞ്ഞവട്ടം ഒരു സീറ്റിന് നഷ്ടമായ കൊടുങ്ങല്ലൂര്‍ നഗരസഭാ ഭരണവും ഏതാനും പഞ്ചായത്തുകളും പിടിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. നടി ഖുശ്ബു അടക്കമുള്ളവര്‍ പ്രചാരണത്തിനെത്തുന്നുണ്ട്.
Kerala
മെട്രോ നഗരത്തിലെ ഓട്ടപ്പാച്ചിലും ഗോത്രവിഭാഗത്തിനായി വനത്തിനുള്ളിൽ പോളിംഗ് ബൂത്തും. എറണാകുളം ജില്ലയുടെ തെരഞ്ഞെടുപ്പു കാഴ്ചകളിൽ വൈവിധ്യങ്ങൾ ഏറെയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാടിനും നഗരത്തിനും ഒരേ താളം, ഒരേ വേഗം.
വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്താൻ അഞ്ചു ദിനം ശേഷിക്കേ, ആഘോഷിക്കപ്പെടുന്ന പ്രചാരണങ്ങൾ കുറവെങ്കിലും വോട്ടർമാരെ നേരിട്ടു കണ്ടുള്ള വോട്ടഭ്യർഥനകൾക്കു മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും ഒട്ടും പിന്നിലല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും പ്രധാനമാണെന്നിരിക്കെ, സൂക്ഷ്മതയോടെ കിട്ടാവുന്ന വോട്ടെണ്ണി, കണക്കുകൂട്ടി, അടിയൊഴുക്കുകൾ അറിഞ്ഞ്, കരുക്കൾ നീക്കുകയാണ് സ്ഥാനാർഥികളും പാർട്ടികളും. മൂന്നു മുന്നണികളുടെയും സംസ്ഥാന, കേന്ദ്ര നേതാക്കൾ എറണാകുളത്തെത്തി പ്രചാരണത്തിൽ പങ്കാളികളായി. വരുംദിനങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ എത്തുന്നതോടെ പോരാട്ടം മുറുകും.
കോർപറേഷൻ ആരു പിടിക്കും?
കൊച്ചി കോർപറേഷൻ ഭരണം ആർക്കെന്ന ചോദ്യം എറണാകുളം ജില്ലാ അതിർത്തി കടന്നുമുള്ള തെരഞ്ഞെടുപ്പു ചർച്ചകളിൽ മുഖ്യവിഷയമാണ്. കഴിഞ്ഞ അഞ്ചു വർഷം മികച്ച നഗരഭരണമെന്ന പ്രചാരണത്തിന്റെ തോണിയിലേറിയാണ് എൽഡിഎഫ് ഇക്കുറിയും കൊച്ചിയിലെ വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. ഭരണത്തുടർച്ചയ്ക്കായി ചിട്ടയായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇടതുനേതാക്കൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒറ്റപ്പെട്ട വിമതശല്യമൊഴിച്ചാൽ എൽഡിഎഫിൽ സ്ഥിതി ശാന്തമാണ്.
കഴിഞ്ഞ വർഷം കൈവിട്ട കോർപറേഷൻ ഭരണം തിരിച്ചുപിടിച്ചില്ലെങ്കിൽ, എറണാകുളം തങ്ങളുടെ കോട്ടയെന്ന പെരുമയ്ക്കാണു പരിക്കേൽക്കുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ അടിവരയിട്ടു പഠിച്ചുകഴിഞ്ഞു. ഘടകകക്ഷികളുമായുള്ള അഭിപ്രായസമന്വയവും മികച്ച സ്ഥാനാർഥിപ്പട്ടികയും മുൻനിർത്തി യുഡിഎഫ് പ്രചാരണത്തിൽ മുന്നേറുന്നുണ്ട്.
കോൺഗ്രസിനു പതിവുപോലെ വിമതശല്യം കോർപറേഷനിലുമുണ്ട്. പത്തു ഡിവിഷനുകളിൽ വിമതന്മാർ പാർട്ടി സ്ഥാനാർഥികൾക്കു തലവേദനയാകുന്നു. ഭരണം കിട്ടിയാൽ മേയർ കസേര നോട്ടമിട്ട് മൂന്നിലധികം പേരുണ്ടെന്നതും ചർച്ചകളിലുണ്ട്. 76 ഡിവിഷനുകളുള്ള കൊച്ചി കോർപറേഷനിൽ 65ലും കോൺഗ്രസ് സ്ഥാനാർഥികളാണ്. മറ്റിടങ്ങളിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ.
പാളയത്തിലെ പട എൻഡിഎയിൽ ഏൽപിച്ച ക്ഷീണം മാറിയിട്ടില്ല. നിലവിൽ അഞ്ചു കൗൺസിലർമാരുള്ള എൻഡിഎയ്ക്ക് ഇക്കുറി നാലു സീറ്റുകളിൽ സ്ഥാനാർഥികളില്ല. ഭൂരിഭാഗം ഡിവിഷനുകളിലും മത്സരിക്കുന്ന ട്വന്റി 20യും മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
നിലവിൽ 74 ഡിവിഷനുകളിൽ 38 ഉം ഭരണകക്ഷിയായ എൽഡിഎഫിലാണ്. യുഡിഎഫിനു 31ഉം ബിജെപിക്ക് അഞ്ചും കൗൺസിലർമാർ. അടുത്ത കൊച്ചി മേയർ സ്ഥാനം വനിതയ്ക്കാണ്.
ജില്ലാ പഞ്ചായത്തിൽ നോട്ടമിട്ട്
യുഡിഎഫ് ഇതുവരെ കൈവിടാത്ത ജില്ലാ പഞ്ചായത്തിൽ ഇക്കുറിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 27ൽ 17ഉം യുഡിഎഫ് അംഗങ്ങളാണ്. എൽഡിഎഫ്-ഒന്‍പത്, ട്വന്റി 20 - ഒന്ന് എന്നതാണു നിലവിലെ കക്ഷിനില.
നിലവിലെ ഭരണ സമിതിയുടെ മികച്ച പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ പൊതുസ്വഭാവവും തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അതേസമയം, മികച്ച സ്ഥാനാർഥികളെ അവതരിപ്പിച്ചു ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. 28 ഡിവിഷനുകളിലേക്കാണ് ഇക്കുറി മത്സരം നടക്കുന്നത്.
നഗരസഭകൾ നിറം മാറുമോ?
ജില്ലയിലെ നഗരസഭകളിൽ കാലങ്ങളായി യുഡിഎഫ് മേധാവിത്വമാണ്. നിലവിൽ ആകെയുള്ള 13ൽ ഒന്‍പതിലും യുഡിഎഫാണ് ഭരിച്ചത്. ഇക്കുറി സ്ഥിതി മാറുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം.
ആലുവ, അങ്കമാലി, മരട്, പറവൂർ, പെരുന്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, കളമശേരി, കൂത്താട്ടുകുളം നഗരസഭകളാണ് നിലവിൽ യുഡിഎഫിനുള്ളത്. തൃപ്പൂണിത്തുറ, പിറവം, ഏലൂർ, കോതമംഗലം എന്നിവിടങ്ങളിലാണ് എൽഡിഎഫ് ഭരണം. അധ്യക്ഷപദവിയെച്ചൊല്ലി കലഹങ്ങൾ കണ്ട കൂത്താട്ടുകുളത്ത് ഒടുവിൽ യുഡിഎഫ് പിന്തുണച്ച കലാ രാജുവായിരുന്നു ചെയർപേഴ്സൺ.
പഞ്ചായത്തുകളിൽ പ്രവചനാതീതം
നിലവിൽ ആകെയുള്ള 82 ഗ്രാമപഞ്ചായത്തുകളിൽ 48ൽ യുഡിഎഫിനു ഭരണമുണ്ട്. 30ൽ എൽഡിഎഫാണ് ഭരിക്കുന്നത്. നാലിടത്ത് ട്വന്റി 20. അതേസമയം ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിനാണു മേൽക്കൈ. 14ൽ ഏഴിലും എൽഡിഎഫിനാണു ഭരണം.ആറിടത്ത് യുഡിഎഫും ഒന്നിൽ (വടവുകോട്-പുത്തൻകുരിശ്) ട്വന്റി 20യുമാണ്.
പ്രാദേശികസാഹചര്യങ്ങൾ തന്നെയാകും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ജയപരാജയങ്ങൾ നിർണയിക്കുകയെന്നുറപ്പ്.
ട്വന്റി 20 ഫാക്ടർ
നിലവിൽ ഭരണമുള്ള കിഴക്കന്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിൽ ഈ തെരഞ്ഞെടുപ്പിലും ട്വന്റി 20 നിർണായകമാണ്. ഐക്കരനാടിൽ പ്രതിപക്ഷമില്ല. കിഴക്കന്പലത്ത് ഒരു യുഡിഎഫ് സ്വതന്ത്രൻ മാത്രമാണ് പ്രതിപക്ഷത്തുള്ളത്.
ഇക്കുറി തങ്ങളെ പരാജയപ്പെടുത്താൻ ഇടതു-വലതു മുന്നണികൾ പൊതുസ്ഥാനാർഥികളെയാണ് കിഴക്കന്പലത്തു മത്സരിപ്പിക്കുന്നതെന്നാണ് ട്വന്റി 20യുടെ ആക്ഷേപം. ആരോപണത്തിൽ വസ്തുതയെന്തെന്ന് ഇരുമുന്നണികളും വിശദീകരിച്ചിട്ടില്ലെങ്കിലും ട്വന്റി20യെ ഭരണത്തിൽനിന്നു പുറത്താക്കാൻ ഇരുപക്ഷങ്ങളും ബിജെപിയും നന്നായി വിയർപ്പൊഴുക്കുന്നുണ്ട്. ഇക്കുറി വിവിധ നഗരസഭകളിലും കൊച്ചി കോർപറേഷനിലും ട്വന്റി20 സമാഹരിക്കുന്ന വോട്ടുകളെത്ര എന്നത് കേരളവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയമാണ്.
എറണാകുളം ജില്ല ഒറ്റ നോട്ടത്തിൽ
ആകെ സ്ഥാനാർഥികൾ- 7366
പുരുഷന്മാർ- 3451
സ്ത്രീകൾ- 3915
സ്ഥാനാർഥികളിൽ സ്ത്രീപ്രാതിനിധ്യം - 53.12 ശതമാനം
പോളിംഗ് സ്റ്റേഷനുകൾ- 3021
ആകെ വോട്ടർമാർ- 26,67,746
സ്ത്രീകൾ- 13,88,544
പുരുഷന്മാർ- 12,79,170
ട്രാൻസ്ജെൻഡർ- 32
Kerala
ജില്ലയിലെ 16.41 ലക്ഷം വോട്ടര്‍മാര്‍ തദ്ദേശവിധിയെഴുതാന് അഞ്ചു നാള് ബാക്കി. സ്വര്‍ണപ്പാളിയും രാഹുല്‍ മാങ്കൂട്ടത്തിലും കവല വര്‍ത്തമാനങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളിലും വിഷയമാകുമ്പോള്‍ കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ ഇതൊന്നുമല്ല. പടിഞ്ഞാറന്‍ പാടങ്ങളില്‍ കൊയ്തുകൂട്ടിയ നെല്ല് വിറ്റുപോകാതെ തുലാമഴ നനയുന്ന ആധിയിലും ആശങ്കയിലുമാണ് നെല്‍കര്‍ഷകര്‍. നെല്ല് വിറ്റാല്‍ വില എന്നു കിട്ടുമെന്ന് സര്‍ക്കാർ പറയുന്നില്ല. കിഴക്കന്‍ മേഖലയില്‍ റബറിനു വിലയും നിലയുമില്ലാതെ വലയുകയാണ് കര്‍ഷകര്‍. റബര്‍ ജില്ല കൈതത്തോട്ടമായി മാറുമ്പോള്‍ സാമ്പത്തിക തൊഴില്‍ മേഖലകളില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു.
ജില്ലയില്‍ വനം അതിരിടുന്ന 16 പഞ്ചായത്തുകളില്‍ വീടിനു വിളിപ്പാടകലെ കൃഷിയിടം ഉഴുതുപിഴുതെറിയുന്ന വന്യമൃഗങ്ങള്‍. ബഫര്‍സോണ്‍ ഭീഷണിക്കൊപ്പം കൈവശഭൂമിക്കു പട്ടയം ലഭിക്കാതെ വലയുന്ന മലയോരജനത.
ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിലും യുഡിഎഫും എല്‍ഡിഎഫും നേരിട്ടുപോരാടുമ്പോള് ഒരു സീറ്റിലും എന്‍ഡിഎയുടെ അട്ടിമറിക്കു സാധ്യതയില്ല. എന്നാല്‍ നാലു ഡിവിഷനുകളില്‍ തരക്കേടില്ലാത്ത നാലക്കം വോട്ടുപിടിച്ചു കാണിക്കാനുള്ള പ്രചാരണത്തിലാണ് ബിജെപി.
11 ബ്ലോക്ക് പഞ്ചായത്തുകളിലും മുഖ്യവൈരികള് യുഡിഎഫും എല്‍ഡിഎഫുമാണ്. യുഡിഎഫ് കോട്ടയായിരുന്ന കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട്, മുത്തോലി, പനച്ചിക്കാട് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനോളം ബിജെപി വളര്‍ന്നു പന്തലിച്ചു. ജില്ലയിലെ ഇരുനൂറോളം പഞ്ചായത്ത് വാര്‍ഡുകളിലും അത്രതന്നെ നഗരസഭാ വാര്‍ഡുകളിലും പ്രവചനാതീതമായ ത്രികോണമത്സരമാണെന്നു വ്യക്തം. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന്-533, എല്‍ഡിഎഫിന്-786, എന്‍ഡിഎയ്ക്ക്-124, മറ്റുള്ളവര്‍ക്ക്-69 എന്ന കണക്കിനായിരുന്നു ആകെ പ്രാതിനിധ്യം. ആകെ 71 പഞ്ചായത്തുകളില്‍ 50 ഇടത്ത് എല്‍ഡിഎഫ് ഭരണം പിടിച്ചു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫിനായിരുന്നു ഭരണം. എന്നാല്‍, ആ ഇടതുതരംഗം നഗരസഭകളിലേറെയിടങ്ങളിലും പ്രതിഫലിച്ചില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ട നിലംപൊത്താനിടയായത് തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ സഖ്യകക്ഷിയായി എത്തിയതാണെന്ന വിലയിരുത്തലില്‍ കഴമ്പുണ്ടെന്ന് വാര്‍ഡുതല വോട്ടുവിധി തലനാരിഴ കീറിയാല്‍ വ്യക്തമാണ്. പ്രത്യേകിച്ചും ഗ്രാമപഞ്ചായത്തുകളില്‍ പത്തോ ഇരുപതോ വോട്ടുകള്‍ക്കാണ് പലയിടത്തും യുഡിഎഫ് തോൽവി രുചിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ മുന്നേറുമ്പോള്‍ ജില്ലാ പഞ്ചായത്തിലെ പകുതിയോളം ഡിവിഷനുകളില്‍ വിജയം പ്രവചനാതീതമാണ്. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, അതിരമ്പുഴ, കിടങ്ങൂര്‍ ഡിവിഷനുകളില്‍ നേര്‍ക്കുനേര്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. പാര്‍ട്ടിയുടെ കരുത്തും അടിത്തറയും ആള്‍ബലവും അളന്നു കാണിക്കാനുള്ള അഭിമാനപ്രശ്നമാണ് മാണി-ജോസഫ് കേരള കോണ്‍ഗ്രസുകള്‍ക്ക്.
ജില്ലയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ആകെയുള്ള 5,261 സ്ഥാനാര്‍ഥികളില്‍ 2,813 പേര് വനിതകളും 2,448 പുരുഷന്മാരുമാണ്. അതായത് മത്സരക്കളത്തില്‍ 365 വനിതകളുടെ മുന്‍തൂക്കമുണ്ട്. ജില്ലാ പഞ്ചായത്തില്‍ 23 ഡിവിഷനുകളിലായി 83 സ്ഥാനാര്‍ഥികള്‍. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 482 സ്ഥാനാര്‍ഥികള്‍. 71 പഞ്ചായത്തുകളില്‍ 4021 പേരുടെ പോരാട്ടം. ആറ് നഗരസഭകളില്‍ 675 സ്ഥാനാര്‍ഥികള്‍.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അനുകൂല ജനവിധിയും സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരവും തദ്ദേശത്തിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട അതിരിടുന്ന ജില്ലയായതിനാലും ദേവസ്വം മന്ത്രിയുടെ നാടായതിനാലും ശക്തമായ പ്രതിഷേധ വികാരം വോട്ടര്‍മാരില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കണക്കെഴുത്ത്. ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും വീറോടെ പോരാടുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ യുഡിഎഫിന്റെ മുന്‍നിര നേതാക്കള്‍ പ്രചാരണത്തിനെത്തി. പി.ജെ. ജോസഫ് പാട്ടുവണ്ടിയുമായിട്ടായിരുന്നു പ്രചാരണം.
ആസന്നമായ തെരഞ്ഞെടുപ്പിലും സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിന് അര്‍ഹമായ സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കിയതായാണ് അവരുടെ പക്ഷം. എം.വി. ഗോവിന്ദന്, ബിനോയ് വിശ്വം, പി.സി. ചാക്കോ ഉള്‍പ്പെടെ നേതാക്കള്‍ എല്‍ഡിഎഫ് പ്രചാരണത്തിനെത്തി.
എന്‍ഡിഎ ഇത്തവണ 12 പഞ്ചായത്തുകളിലാണു ഭരണം ഉന്നമിടുന്നത്. പഴയ ജനപക്ഷത്തിന്റെ ബലത്തില്‍ പൂഞ്ഞാര്‍, തീക്കോയി, തിടനാട് പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാനാണ് ശ്രമം. വടക്കേ ഇന്ത്യയിലെ മിഷനറി പീഡനം അപ്രതീക്ഷിത ആഘാതമായെങ്കിലും നാല്പതിലേറെ പഞ്ചായത്തുകളില്‍ ഒന്നു മുതല്‍ ഏഴു വരെ വാര്‍ഡുകളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിർത്തി ബിജെപി രാഷ്ട്രീയ പരീക്ഷണത്തിലാണ്.
ആളൊഴിഞ്ഞ വീടുകളും ആള്ക്കാര് നാട്ടിലില്ലാത്ത സാഹചര്യവും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ജനവിധിയില്‍ പ്രതിഫലിക്കും. ഒരു വാര്‍ഡില്‍ ശരാശരി അന്‍പതു മുതല്‍ നൂറു വരെ ന്യൂ ജെന്‍ വോട്ടുകള്‍ അയല്‍നാട്ടിലും വിദേശത്തുമായതിനാൽ സ്ഥാനാര്‍ഥികളുടെ ആശങ്ക ചെറുതല്ല.
Kerala
ചെറുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ നായ കടിച്ചു പരിക്കേൽപ്പിച്ചു. ചെറുപുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് കോലുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.വി. പ്രിയേഷിനാണു കടിയേറ്റത്.
ഇന്നലെ രാവിലെ പതിനൊന്നോടെ കന്നിക്കളം ഭാഗത്തെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. സാരമായ പരിക്കില്ല. പ്രിയേഷ് പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ജില്ലാ പഞ്ചായത്ത് കരിവെള്ളൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എ.വി. ലേജുവും സഹപ്രവർത്തകരും പ്രിയേഷിനൊപ്പമുണ്ടായിരുന്നു.
Kerala
തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരുമുറ്റത്തു കുറച്ചുനാളുകളായി കൊല്ലം അല്പം ഇടതുചെരിഞ്ഞാണ് നടക്കുന്നത്. കോര്‍പറേഷനില്‍ എല്‍ഡിഎഫ് വൻഭൂരിപക്ഷത്തോടെ ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും ബ്ലോക്ക് പഞ്ചായത്തും കൂടുതൽ ഗ്രാമപഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പമാണ്.
നാലു പഞ്ചായത്തുകളിൽ തുല്യം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. നറുക്കെടുപ്പിലൂടെ മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് അധികാരത്തിലെത്തിയതും ശ്രദ്ധേയമായി. ഇക്കുറി കോർപറേഷൻ തെരഞ്ഞെടുപ്പിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ടു തിരിച്ചുവരവിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.
ഇടത് ആധിപത്യം ഉലയാതെ കാക്കാൻ എൽഡിഎഫ് കച്ചമുറുക്കുമ്പോൾ ഒത്തു പിടിച്ച് കോട്ട തകർക്കാമെന്ന ആത്മവിശ്വാസത്തിലാണ് കൊല്ലത്ത് യുഡിഎഫിന്റെ തേരോട്ടം. അപ്രതീക്ഷിത മുന്നേറ്റമാണ് ബിജെപി കണക്കുകൂട്ടൽ.
22.71 ലക്ഷം വോട്ടർമാർ 1698 ജനപ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്.കഴിഞ്ഞതവണ ജില്ല പഞ്ചായത്തും കോർപറേഷനും നാലു നഗരസഭകളിൽ മൂന്നെണ്ണവും 11 ബ്ലോക്കുകളിൽ 10ഉം 67ൽ 47 ഗ്രാമപഞ്ചായത്തുകളും നേടിയ ഇടതിനെ തളയ്ക്കാനായി തങ്ങളുടെ തിളങ്ങുന്ന ഭൂതകാലവും പാർലമെന്റ് തെരഞ്ഞെടുപ്പിലെ മുൻതൂക്കവും കൈമുതലാക്കിയാണ് യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലടക്കം ഒരുമുഴം മുമ്പേ കരുക്കൾ നീക്കിയത്.
കൂടുതൽ പുതുമുഖങ്ങളെ നിരത്തി അതിനെ പ്രതിരോധിക്കാൻ ഇടതിനും കഴിഞ്ഞിട്ടുണ്ട്. രൂപീകരിച്ച കാലം മുതൽ ഇടതിന്റെ കൈയിലുള്ള കോർപറേഷൻ പിടിക്കുകയാണ് യുഡിഎഫിന്റെ പ്രഥമ പരിഗണന. സ്ഥാനാർഥിനിർണയത്തിൽ മുൻകൈ നേടിയെങ്കിലും അവർക്കു നാലിടത്ത് റിബലുണ്ട്. എൽഡിഎഫിനുമുണ്ട് രണ്ടു റിബൽ.
ഗ്രാമപഞ്ചായത്തുകളിൽ 11 വാർഡുകളിൽ യുഡിഎഫിനും ഒമ്പതിടത്തും ഇടതിനും വിമതരുണ്ട്. പാർട്ടി സെക്രട്ടറി എം.എ. ബേബിയുടെ നാടായ തൃക്കരുവയിലുമുണ്ട് വിമതൻ.
കൊട്ടാരക്കരയിൽ കേരള കോൺഗ്രസ്-ബിക്ക് സിപിഎമ്മാണ് റിബൽ. ജില്ലാ പഞ്ചായത്ത് പത്തനാപുരം ഡിവിഷനിൽ കോൺഗ്രസിനും കേരള കോൺഗ്രിനും സ്ഥാനാർഥികളുണ്ട്. പരവൂർ നഗരസഭയിൽ കോൺഗ്രസും ലീഗും വെവ്വേറെയാണ് മത്സരം. ജില്ലയിലെ യുഡിഎഫിൽ തങ്ങളേക്കാൾ പരിഗണന ആർഎസ്പിക്കു കിട്ടുന്നതിൽ ലീഗിന് പരിഭവമുണ്ട്.
പുനലൂർ നഗരസഭയിൽ 13 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. കരുനാഗപള്ളിയിൽ സിപിഎമ്മിലെ വിഭാഗീയതയ്ക്കു താത്കാലിക പരിഹാരമായെങ്കിലും പരസ്പരമുള്ള അമർഷം അടിത്തട്ടിലുണ്ട്. ബിജെപി ഇവിടെ പാർലമെന്റിൽ ശോഭ സുരേന്ദ്രൻ നേടിയ വോട്ട് ബലത്തിൽ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ കല്ലുവാതുക്കൽ ജില്ല പഞ്ചായത്ത് ഡിവിഷനിലും ബിജെപിക്ക് കണ്ണുണ്ട്.
കൊറ്റങ്കര, പേരയം പഞ്ചായത്തുകളിൽ സിപിഎമ്മും സിപിഐയും തമ്മിലാണ് മത്സരം. ഇവിടെ സിപിഐയിൽനിന്നു രാജിവച്ചവർ സിപിഎമ്മിൽ ചേർന്നിരുന്നു. ജില്ലാ പഞ്ചായത്തിൽ ഇടതിൽ മൂന്നുവനിതകൾ ഒഴികെ എല്ലാം പുതുമുഖങ്ങളാണ്. മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയും മുൻഎംഎൽഎയുമായ ലതദേവിയെ ജില്ല പഞ്ചായത്തിലേക്ക് സിപിഐ മത്സരിപ്പിക്കുന്നത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാലാവണം.
യുഡിഎഫിനു സാധ്യതകളുണ്ട്. സംസ്ഥാന സർക്കാരിനെതിരേയുള്ള വിധിയെഴുത്തായി വേണമെങ്കിൽ മാറ്റിയെടുക്കാൻ മുന്നണിക്കു സാധിക്കും. കൂടാതെ കൊല്ലം ജില്ലയിലെ പ്രബലരായ രണ്ടു പാർട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപിണക്കം മുന്നണിക്കുള്ളിലെ പോരായ്മയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ടുനാൾമുന്പുവരെ സിപിഐയിൽനിന്നു രാജി വാർത്തകളാണ് നിറഞ്ഞുനിന്നിരുന്നത്. രാജിവച്ചവരിൽ ഭൂരിപക്ഷവും സിപിഎമ്മിലേക്കും കോൺഗ്രസിലേക്കുമാണ് പോയത്. ഇതെല്ലാം മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
ഘടകകക്ഷികളെ പരിഗണിക്കാത്ത സിപിഎമ്മിന്റെ നിലപാടും കീറാമുട്ടിയായി നിൽക്കുന്നുണ്ട്. എന്നാൽ, ഇതെല്ലാം യുഡിഎഫിനു മുതലാക്കാൻ സാധിക്കില്ല.
വിമതശല്യം കൂടുതൽ നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ്. ഘടകകക്ഷികളെ ഒതുക്കിയെന്ന പരാതിയും കോൺഗ്രസിനെ വേട്ടയാടുന്നുണ്ട്. ഒന്നിച്ചുനിന്നാൽ ഈകൊല്ലം കൈപ്പിടിക്കുമെന്നു യുഡിഎഫ് അനുഭാവികൾ വിശ്വസിക്കുന്നുണ്ട്.
മൂന്നാം മുന്നണിക്കു നേതൃത്വം നൽകുന്ന ബിജെപിയാകട്ടെ ഘടകകക്ഷികളെ ഒട്ടും പരിഗണിക്കാതെ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു. പല പാർട്ടികളിൽനിന്നു കൂറുമാറി വന്നവരെ സ്ഥാനാർഥിയാക്കുന്ന ബിജെപി നേതൃത്വത്തിനെതിരേ പാർട്ടിയിൽ ശക്തമായ പ്രതിഷേധമാണുള്ളത്.
Kerala
കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം പത്തനംതിട്ടയാണെന്നു പറയാം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചയിൽ മുന്നണികൾ എത്ര ശ്രമിച്ചാലും പത്തനംതിട്ടയിൽ മറുപടി പറയാതിരിക്കാനാകില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ ആ വിവാദവും കത്തിനിൽക്കുകയാണ്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായപ്പോൾ അതിലെ പാർട്ടി നിലപാട് വിശദീകരിച്ച് അണികളെ തദ്ദേശ തെരഞ്ഞെടുപ്പു ഗോദായിലേക്ക് ഇറക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പത്തനംതിട്ടയിലേക്ക് ഓടിയെത്തേണ്ടിവന്നു.
ത്രിതല പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 1099 സീറ്റുകളിലേക്കാണ് ജില്ലയിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വൻ നേട്ടത്തിന്റെ പിൻബലത്തിലാണ് എൽഡിഎഫ് മത്സരരംഗത്തേക്കിറങ്ങിയത്.
ഒരുകാലത്ത് യുഡിഎഫിന്റെ ശക്തമായ കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയെ അടിമുടി ചുവപ്പിച്ചെടുത്തതിന്റെ ക്രെഡിറ്റ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് നേതൃത്വത്തിനു കൈവന്നിരുന്നു. എന്നാൽ, 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇതെല്ലാം മാറിമാറിഞ്ഞുവെന്നും ശക്തമായ തിരിച്ചുവരവാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകാൻ പോകുന്നതെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ജില്ലയിൽ പര്യടനത്തിനെത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും അടുത്ത ദിവസമെത്തും. എൽഡിഎഫിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കാണ് പ്രചാരണരംഗത്ത് സജീവമായുള്ളത്. മറ്റു നേതാക്കൾ വരുംദിവസങ്ങളിൽ എത്തും.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞതവണ യുഡിഎഫിന് നാല് അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. 12 അംഗങ്ങളുടെ പിൻബലത്തിൽ എൽഡിഎഫ് ഭരണം നടത്തി. നാല് നഗരസഭകളിൽ തിരുവല്ലയിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഭരണസ്ഥിരത ഉണ്ടായില്ല. അടൂരിലും പത്തനംതിട്ടയിലും എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. പന്തളം ബിജെപിയും ഭരിച്ചു.
വിമതഭീഷണി ഇക്കുറി യുഡിഎഫും എൽഡിഎഫും ഒരേപോലെ നേരിടുന്നുണ്ട്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യുഡിഎഫിനു വിമതന്മാർ കുറവെന്ന് നേതാക്കൾ അവകാശപ്പെടുന്നു. മത്സരരംഗത്തു തുടരുന്ന വിമതർക്കെതിരേ നടപടിയും എടുത്തുവരുന്നു. ഘടകകക്ഷികളുമായി സുദൃഢബന്ധം നിലനിർത്തി സീറ്റ് വിഭജനം നടത്തിയെന്നതാണ് മറ്റൊരു അവകാശവാദം.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിലടക്കം തുടക്കത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ യുഡിഎഫിനു നേരിടേണ്ടിവന്നു. നഗരസഭകളിലെ തർക്കങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തുകളിലും സമാനമായ വിഷയങ്ങളുണ്ട്. സ്വതന്ത്രരും വിമതരുമൊക്കെ ജയിച്ചുകയറുന്നതോടെ പലയിടത്തും ഭരണം പിടിക്കുകയെന്നത് മുന്നണികൾക്കു തലവേദനയായി മാറും. 2020ൽ സമാനവിഷയം ഒരു ഡസനോളം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായതാണ്.
എൽഡിഎഫിനും ഇക്കുറി പലയിടത്തും വിമത പ്രശ്നങ്ങളുണ്ട്. ഘടകകക്ഷികൾക്കായി ചില സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവന്നപ്പോൾ സിപിഎമ്മുകാർ തന്നെ വിമതവേഷത്തിലെത്തിയിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാക്കൾ കേരള കോൺഗ്രസ് ചിഹ്നത്തിലടക്കം മത്സരിക്കുന്നുണ്ട്.
സിപിഎമ്മിലാകട്ടെ സ്ഥാനാർഥികളിൽ വലിയൊരു വിഭാഗം സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എൻഡിഎ ഭരണം ലക്ഷ്യമിട്ട് പന്തളം നഗരസഭയിലും ചില ഗ്രാമപഞ്ചായത്തുകളിലും ശക്തമായ മത്സരത്തിലാണ്. ജില്ലാ പഞ്ചായത്തിന്റെ ചില മണ്ഡലങ്ങളിലും അവർക്കു വിജയപ്രതീക്ഷയുണ്ട്.
ശബരിമല വിഷയവും രാഹുൽ വിവാദവുമൊക്കെ പ്രാദേശിക വിഷയങ്ങൾ മറച്ചുപിടിച്ചതായി ആക്ഷേപമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ചർച്ചയാകുന്നില്ല.
പദ്ധതിവിഹിതം വെട്ടിക്കുറച്ചതും ഇതിലൂടെ ഗ്രാമീണ മേഖലകളിലുണ്ടായ വികസന സ്തംഭനവുമെല്ലാം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. തെരുവുനായ വിഷയവും വന്യമൃഗശല്യവും അടക്കം വിഷയങ്ങളായി ഉയർത്തിക്കൊണ്ടുവരണമെന്ന പൊതുതാത്പര്യത്തെയും രാഷ്ട്രീയമത്സരം വഴിമാറ്റിയിരിക്കുകയാണ്.
സ്ഥാനാർഥികളുടെ മികവ് രാഷ്ട്രീയത്തിനതീതമായി വിഷയമാക്കിയിട്ടുണ്ട്. മത്സരരംഗത്ത് യുവസ്ഥാനാർഥികൾ ഇക്കുറി വേണ്ടുവോളമുണ്ട്. 21 വയസുകാർ മുതൽ രംഗത്തിറങ്ങിയിരിക്കുകയാണ്. ജില്ലയിലെ യുവജന രാഷ്ട്രീയ നേതാക്കളിൽ നല്ലൊരു പങ്കും മത്സരിക്കാനുണ്ടെന്നുള്ളതും പ്രത്യേകതയാണ്.
ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലും യുവനിരയ്ക്ക് മുന്നണികൾ പ്രാമുഖ്യം നൽകിയിട്ടുണ്ട്. സിപിഐ വിട്ട് സമീപകാലത്ത് കോൺഗ്രസിൽ ചേർന്ന് ശ്രീനാദേവി കുഞ്ഞമ്മ മത്സരിക്കുന്ന പള്ളിക്കൽ ഡിവിഷൻ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. സിപിഐയുടെ മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീലതാ രമേശാണ് എൽഡിഎഫ് സ്ഥാനാർഥി.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തുടർച്ചയായി മത്സരിച്ചുവരുന്നവരും മുൻ എംഎൽഎ കെ.സി. രാജഗോപാലുമൊക്കെ സ്ഥാനാർഥികളായുണ്ട്.3549 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളതിൽ 1910 വനിതകളും 1639 പുരുഷന്മാരുമാണ്.